നമ്മൾ ചെറുപ്പം മുതൽ കേൾക്കുന്ന രണ്ടു പേരുകളാണ് വിശുദ്ധ ദമ്പതികളായ സക്കറിയാസും എലിസബത്തും.പരിശുദ്ധ അമ്മയുടെ ജീവിതവുമായി ബന്ധപ്പെട്ടാണ് നാം ഇവരെ കണ്ടുമുട്ടുന്നുത്.പരിശുദ്ധ അമ്മ എലിസബത്തിനെ കണ്ടുമുട്ടുന്ന രംഗം എത്രയോ ഹൃദയസ്പർശിയാണ്.ഈശോയ്ക്ക് വഴിയൊരുക്കുവാൻ ദൈവം തിരഞ്ഞെടുത്ത ഈ ദമ്പതിമാർ എത്രയോ ഭാഗ്യം ഉള്ളവരാണ്.ആരും ക്ഷണിക്കപ്പെടാതെ തന്നെ പരിശുദ്ധ അമ്മ പ്രായംചെന്ന ഇളയമ്മ ഗർഭിണിയായ വിവരം കേട്ടപ്പോൾ ശുശ്രൂഷിക്കുവാൻ കടന്നുവരുമ്പോൾ ഒരിക്കലും ചിന്തിക്കാത്തതു പോലെയാണ് പിന്നീടുള്ള സംഭവങ്ങൾ നാം കാണുന്നത്.മറിയത്തിന്റെ അഭിവാദനസ്വരം കേട്ടപ്പോൾ തന്നെ എലിസബത്ത് പരിശുദ്ധാത്മാവ് നിറഞ്ഞവൾ ആയി .ആ നിമിഷമാണ് തന്റെ മുന്നിൽ നിൽക്കുന്നത് തന്റെ ബന്ധുവായ മറിയം മാത്രമല്ല തന്റെ ചിന്തകൾക്കപ്പുറമുള്ള ദൈവമാതാവാണെന്ന് കൂടി എലിസബത്ത് തിരിച്ചറിഞ്ഞത്. എലിസബത്താണ് മറിയത്തെ എന്റെ കർത്താവിന്റെ അമ്മ എന്ന് ആദ്യമായി തിരിച്ചറിഞ്ഞതും അബിസംബോധന ചെയ്തതും.ഇന്ന് നമ്മൾ പരിചയപ്പെടാനായി പോകുന്നത് ഈ ഭാഗ്യപ്പെട്ട രണ്ട് ദമ്പതിമാരെയാണ് . എലിസബത്ത് എന്ന പേരിന്റെ അർത്ഥം ‘ആരാധിക്കുന്നവൾ’ എന്നാണ്. പുരോഹിതനായ ആരോണിന്റെ പിൻതലമുറക്കാരിയുമാണ് ഈ വിശുദ്ധ. വിശുദ്ധ സക്കറിയാ ആബിയായുടെ വംശത്തിൽ പിറന്നവനും, പുരോഹിതനുമായിരുന്നു. ആ ബിയായുടെ വംശത്തിൽ ആണുങ്ങളായി പിറന്നവരെല്ലാം പുരോഹിതരാകുമായിരുന്നു. പുരോഹിതരെ ജറൂസലേം ദേവാലയത്തിലെ ശുശ്രൂഷക്കായി 24 ഗണമായി തിരിച്ചിരുന്നു. പെസഹാ, പന്തക്കുസ്താ, കൂടാര തിരുനാളുകൾ അവർ എല്ലാവരും ശുശ്രൂഷക്കായി ഒത്തു കൂടിയിരുന്നത്. പുരോഹിതർ മാത്രം ഇരുപതിനായിരത്തോളമുണ്ടായിരുന്നു. ദേവാലയത്തിലെ ആദ്യ ശുശ്രൂഷയും അവസാന ശുശ്രൂഷയും ധൂപാർച്ച പ്രാർത്ഥനയാണ്. മറ്റെല്ലാ പ്രാർത്ഥനകളുടേതും ബലികളുടേതായ ന്യൂനതകൾ ഉണ്ടെങ്കിൽ പരിഹരിക്കുന്നതിനാണ് ധൂപാർച്ചനയുടെ സൗരഭ്യം കൊണ്ട് പൊതിഞ്ഞ് പകൽ സമയങ്ങളിലുള്ള ബലികളും പ്രാർത്ഥനകളും ദൈവസന്നിധിയിൽ അർപ്പിച്ചിരുന്നത്. അത്രയും പ്രധാനപ്പെട്ട ശുശ്രൂഷയായിരുന്നു ധൂപാർച്ചന പ്രാർത്ഥന.അതുകൊണ്ട് ധൂപാർച്ചന നടത്തുന്നതിന് നറുക്കിട്ടു കിട്ടുന്ന ഭാഗ്യമുള്ള പുരോഹിതർക്കു മാത്രമായിരുന്നു ഇരുപതിനായിരത്തോളം വരുന്ന പുരോഹിത സമൂഹത്തിൽ നിന്ന് അവസരം ലഭിക്കുക. ജീവിതത്തിൽ ഒരിക്കൽ പോലും ഈ ഭാഗ്യം ലഭിക്കാത്ത ധാരാളം പുരോഹിതരുണ്ടായിരുന്നു. ഇത്തവണ സക്കറിയക്കാണ് നറുക്ക് വീണത്.ഇങ്ങനെ ഏകനായി ദൈവാലയ ശുശ്രൂഷകളിൽ ഏർപ്പെട്ട് നിൽക്കുമ്പോഴാണ് അൾത്താരയുടെ വലതു വശത്തായി വിശുദ്ധ ഗബ്രിയേൽ മാലാഖ പ്രത്യക്ഷപ്പെട്ടത്. അപ്പോൾ ഗബ്രിയേൽ മാലാഖ, സക്കറിയായോട് തന്റെയും ഭാര്യയുടെയും പ്രാർത്ഥനകൾ നിറവേറപ്പെടാൻ പോവുകയാണെന്നും അവർക്ക് ഉടൻ തന്നെ ഒരു മകൻ ജനിക്കുമെന്നും അവനെ യോഹന്നാൻ എന്ന പേരിടണമെന്ന് അറിയിച്ചു. സക്കറിയാക്ക് ഇത്രയും ശ്രേഷ്ഠമായ സന്ദേശം ബലിപീഠത്തിൽ നിന്നിട്ടു പോലും വിശ്വസിക്കുവാൻ കഴിഞ്ഞില്ല. രണ്ടു പേരും വൃദ്ധരായതിനാൽ മാനുഷികമായി അദ്ദേഹം ഇപ്രകാരം സംശയിച്ചതിനാൽ, ഈ അരുളപ്പാട് നിറവേറ്റപ്പെടുന്നത് വരെ സക്കറിയാ ഊമ നായിരിക്കുമെന്ന് ഗബ്രിയേൽ അറിയിച്ചു.. ദൈവാലയത്തിൽ നിന്നും പുറത്ത് വന്ന സക്കറിയ പുരോഹിതൻ ഊമയായിരിക്കുന്നത് കണ്ട ജനങ്ങൾ അദ്ദേഹത്തിന് ദൈവത്തിന്റെ ദർശനം ഉണ്ടായെന്ന് വിശ്വസിച്ചു. താമസിയാതെ എലിസബത്ത് ഗർഭിണിയായി മാറി. എന്നാൽ കുഞ്ഞിന് എന്ത് പേരിടണമെന്ന് തീരുമാനിക്കേണ്ട സമയത്ത് ഒരു എഴുത്തു പലകയിന്മേൽ കുഞ്ഞിന് യോഹന്നാൻ എന്നു പേരിടണം എഴുത്തു പലകയിൽ എഴുതിയപ്പോൾ തന്നെ അദ്ദേഹത്തിന്റെ നാവു സ്വതന്ത്രമായി ദൈവത്തെ സ്തുതിച്ചു. ദൈവം അരുളി ചെയ്തത് നിറവേറുമെന്ന് വിശ്വസിച്ചവൾ ഭാഗ്യവതിയെന്നാണ് എലിസബത്തിലൂടെ ദൈവം നമ്മോട് സംസാരിക്കുന്നത്. ദൈവീക സന്ദേശങ്ങൾ മാനുഷികമായ മാത്രം സ്വീകരിച്ചാൽ അനർത്ഥങ്ങൾ ജീവിതത്തിൽ സംഭവിക്കുമെന്ന് സക്കറിയായുടെ ജീവിതവും നമ്മെ പഠിപ്പിക്കുന്നു. ഈ വിശുദ്ധ ദമ്പതിമാരുടെ തിരുനാൾ നവമ്പർ അഞ്ചാം തിയതിയാണ് തിരുസഭ ആഘോഷിക്കുന്നത്. യേശുവിന് വഴിയൊരുക്കുവാൻ വന്ന സ്നാപക യോഹന്നാന്റെ മാതാപിതാക്കളായ വി.സക്കറിയായേ , വി. എലിസബത്തേ ദൈവീക സന്ദേശങ്ങൾ പരിപൂർണ്ണമായി വിശ്വസിക്കുവാൻ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ. ആമേൻ
7th of July 2023
""