ഇന്ന് നാം പരിചയപ്പെടുവാൻ പോകുന്നത് എല്ലാവർക്കും സുപരിചിതനായ യേശുവിന്റെ പ്രിയ ശിഷ്യനായ വി. യൂദാ തദ്ദേവൂസിനെയാണ്. അസാദ്ധ്യ കാര്യങ്ങളുടെ മധ്യസ്ഥനെന്നാണ് അദ്ദേഹത്തെ നാം ബഹുമാനിക്കുന്നത്. അദ്ദേഹത്തോടുള്ള നൊവേനയുടെ വരികൾ ഒരോ വിശ്വാസിക്കും സുപരിചിതമാണ്. ഈ വിശുദ്ധന്റെ ഓർമ്മ തിരുനാൾ - ഒക്ടോബർ 28 ന് കൊണ്ടാടുന്നു. വി.യൗസേപ്പിന്റെ സഹോദരപുത്രനാണ് അപ്പസ്തോലനായ വി.യൂദാ ശ്ലീഹാ എന്നു കരുതപ്പെടുന്നു. ഈശോയുടെ കസിനാണ് യൂദാ തദ്ദേവൂസ് . അസാദ്ധ്യകാര്യങ്ങളുടെ മദ്ധ്യസ്ഥനായി ഇന്ന് ലോകം മുഴുവൻആദരിക്കുന്ന വി.യൂദാ, ഈശോയുടെ ഏതാണ്ട് സമപ്രായക്കാരനും കളിക്കൂട്ടുകാരനുമായിരുന്നു. പിതാവായ അൽഫേയൂസിന്റെയും ജ്യേഷ്ഠസഹോദരങ്ങളായ ജോസഫിന്റെയും ശിമയോന്റെയും കഠിനമായ എതിർപ്പിനെ വകവയ്ക്കാതെയാണ് യൂദാ ഈശോയുടെ ശിഷ്യനാകുന്നത്.. യൂദായുടെ എളിമയും ഈശോയോടുള്ള അതിരറ്റ സ്നേഹവും വിധേയത്വവും വെളിപ്പെടുത്തുന്ന ഒരു വിശിഷ്ടരംഗം 'ദൈവമനുഷ്യന്റെ സ്നേഹഗീത' എന്ന വിശ്വപ്രസിദ്ധമായ പുസ്തകത്തിൽ കാണാം. ഈശോയും യൂദാ സ്കറിയോത്താ ഒഴികെയുള്ള അപ്പസ്തോലന്മാരുമൊത്തായിരിക്കുന്ന ഒരവസരത്തിൽ, കറിയോത്തുകാരൻ യൂദാസിനെപ്പറ്റി മോശമായി സംസാരിച്ചപ്പോൾ ഈശോ ഇടപെടുന്നു: "യൂദാ, നീ എന്റെ സഹോദരനാണെന്നതു മൂലം ശാസനയിൽ നിന്ന് ഒഴിവാക്കപ്പെടുകയില്ല. നിന്റെ സഹോദരനോടു് നിഷ്കരുണമായി വർത്തിക്കുന്നതിനാൽ ഞാൻ നിന്നെ ശാസിക്കുന്നു. അവനു കുറ്റങ്ങളുണ്ട്; നിനക്കും കുറവുകളുണ്ടല്ലോ. അതിൽ ആദ്യത്തേത്, അവന്റെ ആത്മാവിനെ പൂർണ്ണതയിലേക്കു നയിക്കാൻ നീ എന്നെ സഹായിക്കുന്നില്ല എന്നതാണ്. നിന്റെ വാക്കുകൾ കൊണ്ട് നീ അവനെ വിഷമിപ്പിക്കുന്നു. ഹൃദയങ്ങളെ സ്വാധീനിക്കുന്നത് കാർക്കശ്യം കൊണ്ടല്ല. അവന്റെ പ്രവൃത്തികളെ വിധിക്കാൻ നിനക്കെന്തെവകാശം? അതിനുള്ള പൂർണ്ണത നിനക്കുണ്ടെന്നു നീ വിചാരിക്കുന്നുവോ? നിന്റെ ഗുരുവായ ഞാൻ അങ്ങനെ ചെയ്യുന്നില്ലല്ലോ. കാരണം, അപൂർണ്ണതകളുള്ള ആ ആത്മാവിനെ ഞാൻ സ്നേഹിക്കുന്നു. അവന്റെ അവസ്ഥയിൽ ഞാൻ സന്തുഷ്ടനാണെന്ന് നീ വിചാരിക്കുന്നുവോ? ആത്മാക്കളെ രക്ഷിക്കുന്ന പരിധിയില്ലാത്ത സ്നേഹം നിന്റെ സ്നേഹിതരിൽ ഒരുവനോടു കാണിക്കാൻ കഴിയാതിരിക്കേ, ഭാവിയിൽ ആത്മാക്കളുടെ ഗുരുവാകാൻ നിനക്കു് എങ്ങനെ കഴിയും?". ശാസനയുടെ ആദ്യത്തെ വാക്കുകൾ കേട്ടപ്പോൾ മുതൽ തലകുനിച്ചു നിൽക്കുകയായിരുന്ന യൂദാ, അവസാനമായപ്പോൾ നിലത്തു മുട്ടുകുത്തിക്കൊണ്ടു പറയുന്നു:" എന്നോടു ക്ഷമിച്ചാലും.. ഞാനൊരു പാപിയാണ്. എനിക്കു തെറ്റു പറ്റുമ്പോൾ ശാസിച്ചാലും. കാരണം, ശാസന സ്നേഹമാണ്.". യൂദായുടെ നന്മയ്ക്കായിട്ടാണ് താൻ ശാസിച്ചതെന്നും തിരുത്തപ്പെടുന്നവന്റെ എളിമ തിരുത്തുന്നവന്റെ ആയുധങ്ങളെ താഴെ വീഴിക്കുന്നുവെന്നും പറഞ്ഞുകൊണ്ട് ഈശോ യൂദായെ എഴുന്നേൽപ്പിച്ച് തന്നോടു ചേർത്തുനിർത്തുന്നു. . യൂദാ മുഖ്യമായും പലസ്തീനായിലാണ് വചനം പ്രസംഗിച്ചതെന്ന് കരുതപ്പെടുന്നു. പിന്നീട് പേര്‍ഷ്യയിലേക്കും അര്‍മേനിയായിലേക്കും പോയി. അര്‍മേനിയായില്‍ വച്ച് രക്തസാക്ഷിയായി. യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസ്‌കറിയോത്തായുടെ പേരിനോടുള്ള സാദൃശ്യംകൊണ്ട് പ്രാര്‍ത്ഥനകളിലെങ്ങും യൂദായുടെ നാമം പ്രത്യക്ഷപ്പെട്ടിരുന്നില്ല. എല്ലാ ശ്ലീഹന്മാരുടെ പേരിലും പ്രാര്‍ത്ഥിച്ച് ഫലം കിട്ടാതെ വരുമ്പോള്‍ മാത്രമാണ്, അവസാനത്തെ ആശ്രയം എന്ന നിലയില്‍ യൂദാ തദേവൂസിനെ വിശ്വാസികള്‍ സമീപിച്ചിരുന്നത്. അങ്ങനെയാണ് "അസാദ്ധ്യകാര്യങ്ങളുടെ മദ്ധ്യസ്ഥന്‍" എന്ന് അദ്ദേഹം അറിയപ്പെട്ടുതുടങ്ങിയത്. . നമുക്കും ഇന്ന് അദ്ദേഹത്തിന്റെ മാധ്യസ്ഥത്തിനായി പ്രാർത്ഥിക്കാം.
17th of July 2023
""