രണ്ടാം ലോകമഹായുദ്ധകാലത്ത് തടവറയിലടക്കപ്പെട്ട് രക്തസാക്ഷിത്വം വരിച്ച പോളണ്ടിലെ ഒരു വൈദികനായിരുന്നു വിശുദ്ധ മാക്സിമില്യൻ കോൾബെ. 1894 ജനുവരി 8-ന് പോളണ്ടിലെ ഒരു കൊച്ചുഗ്രാമത്തിലാണ് റെയ്മണ്ട് കോള്‍ബെ എന്ന മാക്സിമില്യന്‍ മേരി കോള്‍ബെ ജനിച്ചത്. 1910-ല്‍, തന്നെ തന്നെ ദൈവത്തിനു അടിയറവെച്ച് കൊണ്ട്, ദൈവസേവനത്തിനായി വിശുദ്ധന്‍ ഫ്രാന്‍സിസ്കന്‍ സഭയില്‍ ചേര്‍ന്നു. പിന്നീട് റോമിലേക്ക് അയക്കപ്പെട്ട വിശുദ്ധന്‍ അവിടെ വെച്ച് 1918-ല്‍ പൗരോഹിത്യ പട്ടം സ്വീകരിച്ചു. 1919-ല്‍ പോളണ്ടില്‍ തിരിച്ചെത്തിയ ഫാദര്‍ മാക്സിമില്യന്‍ പരിശുദ്ധ കന്യകയോടുള്ള അഗാധമായ സ്നേഹത്താല്‍, കന്യകാമാതാവിനു വേണ്ടി 1917 ഒക്ടോബര്‍ 16-ന് സ്ഥാപിതമായ “അമലോത്ഭവ സൈന്യം” എന്ന സംഘടനയുടെ പ്രചാരത്തില്‍ മുഴുകി. നൂതനമായ ആശയങ്ങള്‍ ഉണ്ടായിരുന്ന ഒരു ദൈവശാസ്ത്രജ്ഞന്‍ ആയിരുന്നു വിശുദ്ധന്‍. മാതാവിന്റെ അമലോത്ഭവ ഗര്‍ഭധാരണത്തെക്കുറിച്ചുള്ള വിശുദ്ധന്റെ ഉള്‍ക്കാഴ്ചകള്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ മരിയന്‍ ദൈവശാസ്ത്രത്തെ മുന്‍കൂട്ടി കണ്ടിരുന്നു. കൂടാതെ പരിശുദ്ധ മാതാവ്, ത്രിത്വൈക ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളുടേയും മദ്ധ്യസ്ഥയാണെന്നും, ദൈവജനത്തിന്റെ വക്താവാണെന്നുമുള്ള സഭയുടെ ബോധ്യം വിശുദ്ധന്റെ ഉള്‍ക്കാഴ്ചകളില്‍ നിന്നും വികാസം പ്രാപിച്ചിട്ടുള്ളതാണ്. "മേരിയന്‍ സമാധാനപട്ടണങ്ങള്‍ " സ്ഥാപിക്കാനുള്ള തീക്ഷ്ണതയുമായി വി.കോള്‍ബെ 1933-ല്‍ കേരളത്തിലലും വന്നിരുന്നു. 1941-ല്‍ രണ്ടാം ലോകമഹായുദ്ധ കാലത്ത് നാസികള്‍ വിശുദ്ധനെ ഓഷ്വിറ്റ്‌സ് തടങ്കല്‍ പാളയത്തില്‍ തടവിലാക്കി.അനേകരെ ഒരേസമയം ഗ്യാസ് ചേമ്പറുകളിൽ കയറ്റിട്ടാണ് കൊന്നിരുന്നത്. അനേകം തടവുപുള്ളികളെ ഭയം കൂടാതെ മരിക്കാൻ ഒരുക്കിയിരുന്ന ഫാദർ കോൾബയുടെ പ്രവർത്തനങ്ങൾ പട്ടാള ഉദ്യോഗസ്ഥരെ ശരിക്കും അമ്പരപ്പിച്ചു.അവർ അദ്ദേഹത്തെ ശവങ്ങൾ ചുമക്കാൻ നിയോഗിച്ചു.ഈശോ കുരിശുമായി പോയപ്പോൾ പല തവണ വീണതിനെ ഫാദർ കോൾബെ തൻ്റെ പീഡനങ്ങൾക്കിടയിൽ ധ്യാനിച്ചിരുന്നു.മരിക്കാൻ പോകുന്നവരുടെ കുമ്പസാരം കേൾക്കുന്നതും അവർക്ക് സേവനം ചെയ്യുന്നതും അദ്ദേഹത്തിന് സന്തോഷം നൽകുന്ന കാര്യമായിരുന്നു.പലപ്പോഴും ചെറിയ അപ്പക്കഷണങ്ങൾ വെച്ച് ഫാദർ കോൾബേ തടവുകാർക്ക് വേണ്ടി കുർബ്ബാന അർപ്പിച്ച് അവർക്ക് യേശുവിന്റെ ശരീരവും രക്തവും നൽകുമായിരുന്നു.അങ്ങനെയിരിക്കെ തടങ്കൽ പാളയത്തിൽ നിന്ന് ഒരാൾ തടവുചാടി.തടവിൽ നിന്ന് ഒരാൾ രക്ഷപ്പെടുക എന്നത് സൈന്യത്തിന് വലിയ അപമാനമായിരുന്നു.ഒരാൾ രക്ഷപ്പെട്ടാൽ പകരം പത്ത് ആളുകളെ വെടിവെച്ചു കൊല്ലുന്ന കിരാതമായ ശിക്ഷയാണ് നാസി പട്ടാളക്കാർ നടപ്പിലാക്കിയിരുന്നത്.10 പേരിൽ തെരഞ്ഞെടുക്കപ്പെട്ട ഒരാൾ വാവിട്ടു കരയാൻ തുടങ്ങി.അദ്ദേഹത്തിന് ഭാര്യയും മക്കളും ഉണ്ടായിരുന്നു.അദ്ദേഹത്തിന്റെ കരച്ചിൽ കോൾബയുടെ ഹൃദയത്തിൽ തട്ടി.അദ്ദേഹത്തിനും പകരം ഞാൻ മരിക്കാം എന്ന് അദ്ദേഹം പട്ടാളക്കാരോട് പറഞ്ഞു.കോൾബെക്ക് ഭ്രാന്ത് ആണെന്ന് പട്ടാളക്കാർക്ക് തോന്നി.തന്റെ കൂടെ ഇരുട്ടു മുറിയിൽ അടച്ചവരെല്ലാവരേയും അദ്ദേഹം മരണത്തിന് ഒരുക്കി. അവരെ കുമ്പസാരിപ്പിച്ച് അവർക്ക് വേണ്ടി പ്രാർത്ഥിച്ച് ഫാദർ കോൾബെ സമയം ചെലവഴിച്ചു.പ്രതീക്ഷിച്ച സമയം കഴിഞ്ഞിട്ടും പ്രാർത്ഥനയുടെയും ഉപവാസത്തിന്റെ ശക്തിയിൽ ഫാ.കോൾബെ തളരുന്നില്ല എന്ന് മനസ്സിലാക്കിയ പട്ടാളക്കാർ പുറകിൽ നിന്ന് അദ്ദേഹത്തെ വിഷം കുത്തിവച്ചു കൊന്നു.വിഷം കുത്തി വയ്ക്കുമ്പോൾ ആ പട്ടാളക്കാരനെ കൂടി ആശീർവദിച്ചിട്ടാണ് അദ്ദേഹം തന്റെ നിത്യസമ്മാനം വാങ്ങുവാനായി യാത്രയായത് 1982 ഒക്ടോബർ 10-ന് ജോൺപോൾ രണ്ടാമൻ മാർപാപ്പ മാക്സിമില്യന്‍ കോള്‍ബെയെ ‘കാരുണ്യത്തിന്റെ രക്തസാക്ഷി’ എന്നാണ് വിശേഷിപ്പിച്ച് വിശുദ്ധനായി പ്രഖ്യാപിച്ചത്. ലഹരി വസ്തുക്കളുടെ അടിമകൾ, സത്യത്തിനുവേണ്ടി രാഷ്ട്രീയമായും അല്ലാതെയും പോരാടുന്നവർ, ജേണലിസ്റ്റുകൾ തുടങ്ങിയവരുടെ അറിയപ്പെടുന്ന വിശുദ്ധനാണ് മാക്സിമില്യൻ കോൾബെ. ആഗസ്റ്റ് 14 നാണ് ഈ വിശുദ്ധന്റെ തിരുനാൾ തിരുസഭ ആഘോഷിക്കുന്നത്. വിശുദ്ധ മാക്സി മില്യൻ കോൾബായേ ലഹരി വസ്തുക്കളുടെ അടിമകൾ, സത്യത്തിനുവേണ്ടി രാഷ്ട്രീയമായും അല്ലാതെയും പോരാടുന്നവർ, ജേണലിസ്റ്റുകൾ എന്നിവർക്കെല്ലാം വേണ്ടി പ്രാർത്ഥിക്കേണമേ!
8th of July 2023
""