വി. നിക്കോളാസ്

Image

ക്രിസ്തുമസ് കാലം എത്തിയല്ലോ ?നക്ഷത്രങ്ങളും ദീപാലങ്കാരങ്ങളും കൊണ്ടു ഉണ്ണിയേശുവിനെ സ്വീകരിക്കാന്‍ ലോകം മുഴുവൻ ഒരുങ്ങി നില്‍ക്കുന്നു. ക്രിസ്തുമസ് അപ്പൂപ്പന്‍ അഥവാ സാന്താക്ലോസ് കുട്ടികളുടെ ഇഷ്ട കഥാ പാത്രമാണ്. ആ സാന്താക്ലോസിനെപ്പറ്റിയുള്ള ഒരു ചരിത്രത്തിലേക്കു നമുക്കൊന്നു കണ്ണൊടിക്കാം.

സാന്താ ക്ലോസിന്റെ കഥ ആരംഭിക്കുന്നതു നിക്കോളാസിലൂടെയാണ് മൂന്നാം നൂറ്റാണ്ടില്‍ പാതാറ (Patara) എന്ന ഗ്രീക്ക് വില്ലേജിലാണ് അദ്ദേഹം ജനിച്ചത്. ഇന്ന് ആ പ്രദേശം തുര്‍ക്കിയുടെ പടിഞ്ഞാറേ തീരത്താണ്. സമ്പന്നരായ അവന്റെ മാതാപിതാക്കള്‍ കൊച്ചു നിക്കോളാസിനെ അടിയുറച്ച ക്രിസ്തീയ വിശ്വാസത്തിലാണ് വളര്‍ത്തിയത്. ഒരു പകര്‍ച്ചവ്യാധി മൂലം അവന്റെ മാതാപിതാക്കള്‍ അവന്റെ ചെറുപ്രായത്തിലെ മരണത്തിനു കീഴടങ്ങിയിരുന്നു. ‘നിങ്ങള്‍ക്കുള്ളതെല്ലാം വിറ്റ് ദരിദ്രര്‍ക്കു ദാനം ചെയ്യുക ‘ എന്ന യേശുവിന്റെ വാക്കുകള്‍ അക്ഷരം പ്രതി നിക്കോളാസ് സ്വന്തം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കി. തന്റെ പിതൃസ്വത്തു മുഴുവന്‍ രോഗികളെയും പീഡിതരെയും ആവശ്യക്കാരെയും സഹായിക്കാന്‍ നിക്കോളാസ് ഉപയോഗിച്ചു. ദൈവത്തിനും ദൈവജനത്തിനു വേണ്ടി ജീവിതം സമര്‍പ്പിച്ച നിക്കോളാസിനെ ചെറുപ്രായത്തില്‍ത്തന്നെ മീറായിലെ (Myra) മെത്രാനാക്കി അവരോധിച്ചു. റോമൻ‍ ചക്രവര്‍ത്തി ഡയോക്ലീഷന്റെ മതമര്‍ദ്ദനകാലത്ത് നിക്കോളാസ് മെത്രാന്‍ ക്രൈസ്തവ വിശ്വാസ സംരക്ഷണത്തിനു വേണ്ടി ധാരാളം സഹിക്കുകയും നാടുകടത്തപ്പെടുകയും തടവിലാക്കപ്പെടുകയും ചെയ്തു. അക്കാലത്ത് തടവറ അക്ഷരാര്‍ത്ഥത്തില്‍ മെത്രാന്‍മാര്‍, പുരോഹിതന്മാര്‍, ഡീക്കന്മാര്‍ എന്നിവരെക്കൊണ്ടാണ് നിറഞ്ഞിരുന്നത്.

ജയില്‍ വിമോചനത്തിനു ശേഷം AD 325 ല്‍ നടന്ന നിഖ്യാ സൂനഹദോസില്‍ നിക്കോളാസ് മെത്രാന്‍ പങ്കെടുത്തു. AD 343 ഡിസംബര്‍ മാസം ആറാം തീയതി അദ്ദേഹം മൃതിയടഞ്ഞു. മിറായിലെ കത്തീഡ്രല്‍ ദൈവാലയത്തിലാണ് അദ്ദേഹത്തെ അടക്കം ചെയ്തിരിക്കുന്നത്. വിശുദ്ധന്റെ കബറിടത്തില്‍ മന്ന എന്നു വിളിക്കപ്പെടുന്ന സവിശേഷ രീതിയിലുള്ള ഒരു തിരുശേഷിപ്പ് രൂപപ്പെട്ടിട്ടുണ്ട്. ദ്രാവക രൂപത്തിലുള്ള പദാര്‍ത്ഥം ധാരാളം സൗഖ്യത്തിനു ഹേതുവാകുന്നതായി പറയപ്പെടുന്നു. ഇത് നിക്കോളാസിനോടുള്ള ഭക്തി വര്‍ദ്ധിക്കുന്നതിനു ഒരു കാരണവുമാണ്. അദേഹത്തിന്റെ മരണ ദിനം നിക്കോളാസ് ദിനമായി (ഡിസംബര്‍ 6) ലോകമെമ്പാടും കൊണ്ടാടുന്നു .

ക്ഷാമങ്ങളില്‍ നിന്നു നിക്കോളാസ് ജനങ്ങളെ രക്ഷിക്കുന്ന നിരവധി കഥകളുണ്ട് ,അന്യായമായി കുറ്റമാരോപിക്കപ്പെട്ട നിഷ്‌കളങ്കരായ വ്യക്തികളെ വിശുദ്ധന്‍ രക്ഷിച്ചട്ടുണ്ട്. ഇന്ന് അദ്ദേഹം കുട്ടികളുടെ, നാവികരുടെ, ബാങ്ക് ജോലിക്കാരുടെ, പണ്ഡിതരുടെ, യാത്രക്കാരുടെ അനാഥരുടെ, വ്യാപാരികളുടെ, ന്യായാധിപന്മാരുടെ, വിവാഹ പ്രായമായ യുവതികളുടെ, ദരിദ്രരുടെ, വിദ്യാര്‍ത്ഥികളുടെ, തടവുകാരുടെ തുടങ്ങി നീളുന്നു ആ ലിസ്റ്റ്. ചുരുക്കത്തില്‍ പ്രശ്‌നത്തിലകപ്പെട്ടവരുടെയും ആവശ്യമുള്ളവരുടെയും സംരക്ഷകനും സുഹൃത്തുമാണ് വി. നിക്കോളാസ്.

വി. നിക്കോളാസിന്റെ നാമധേയത്തില്‍ ആയിരക്കണക്കിനു ദൈവാലയങ്ങള്‍ യുറോപ്പില്‍ തന്നെയുണ്ട്. മീറായിലുള്ള നിക്കോളാസിന്റെ കബറിടം പ്രസിദ്ധമായൊരു തീര്‍ത്ഥാടന സ്ഥലമാണ്. തീര്‍ത്ഥാടന കേന്ദ്രങ്ങളുടെ ആത്മീയവും വാണിജ്യപരവുമായ ആനുകൂല്യങ്ങള്‍ കണക്കിലെടുത്ത് ഇറ്റാലിയന്‍ നഗരങ്ങളായ വെനീസും ബാരിയും വിശുദ്ധ നിക്കോളാസിനെറെ തിരുശേഷിപ്പ് ലഭിക്കുന്നതിനായി പോരാടി. 1087 ലെ വസന്ത കാലത്ത് ബാരിയില്‍ നിന്നുള്ള നാവികര്‍ നിക്കോളാസിന്റെ തിരുശേഷിപ്പു കരസ്ഥമാക്കുകയും ബാരിയില്‍ മനോഹരമായ ഒരു ദൈവാലയം നിര്‍മ്മിക്കുകയും ചെയ്തു. ബാരിയിലുള്ള നിക്കോളാസ് ദൈവാലയം (Basilica di San Nicola) മധ്യകാല യുറോപ്പിലെ പ്രസിദ്ധമായ ഒരു തീര്‍ത്ഥാടനകേന്ദ്രമായി മാറി, അതിനാല്‍ വിശുദ്ധ നിക്കോളാസ് ‘ബാരിയിലെ വിശുദ്ധന്‍ ‘(Saint in Bari) എന്നും അറിയപ്പെടുന്നു.

വിശുദ്ധന്റെ മരണ ദിനം ജര്‍മ്മനിയിലും പോളണ്ടിലും ആണ്‍കുട്ടികള്‍ ബിഷപിന്റെ വേഷം ധരിച്ച് പാവങ്ങള്‍ക്കു വേണ്ടി ഭിക്ഷ യാചിക്കുന്ന ഒരു പതിവുണ്ട്. ഹോളണ്ടിലും ബെല്‍ജിയത്തും നിക്കോളാസ് ഒരു ആവികപ്പലില്‍ സ്‌പെയിനില്‍ നിന്നു വരുമെന്നും, പിന്നീട് ഒരു വെളുത്ത കുതിരയില്‍ യാത്ര ചെയ്തു എല്ലാവര്‍ക്കും സമ്മാനം നല്‍കുമെന്നും കുട്ടികള്‍ വിശ്വസിക്കുന്നു. ഡിസംബര്‍ 6 യുറോപ്പില്‍ മുഴുവന്‍ സമ്മാനം കൈമാറുന്ന ദിനമാണ്.

ഹോളണ്ടില്‍ സെന്റ് നിക്കോളാസ് ദിനം ഡിസംബര്‍ അഞ്ചിനാഘോഷിക്കുന്നു. അന്നേദിനം വൈകിട്ട് കുട്ടികള്‍ ചോക്ലേറ്റും ചെറിയ സമ്മാനങ്ങളും കൈമാറുന്നു. പിന്നീട് നിക്കോളാസിന്റെ കുതിരയ്ക്കായി അവരുടെ ഷൂസിനുള്ളില്‍ ക്യാരറ്റും വൈക്കോലും അവര്‍ കരുതി വയ്ക്കുന്നു. വി. നിക്കോളാസ് അവയ്ക്കു പകരം സമ്മാനം നല്‍കുമെന്നാണ് കുട്ടികളുടെ വിശ്വാസം. ആഗമനകാലത്തെ ഈ പങ്കു വയ്ക്കുന്ന മനോഭാവം ക്രിസ്തുമസിന്റെ അരൂപിയില്‍ വളരാന്‍ സഹായകരമാണ്.

നിക്കോളാസിനെക്കുറിച്ചുള്ള ഒരു കഥ : സ്വര്‍ണ്ണ നാണയം നല്‍കുന്ന നിക്കോളാസ് വിശുദ്ധ നിക്കോളാസിന്റെ ജീവിതവും പ്രവര്‍ത്തനങ്ങളെക്കുറിച്ചും ധാരാളം കഥകളും ഐതീഹ്യങ്ങളും നിലവിലുണ്ട്.

സ്ത്രീധനമായി സ്വര്‍ണ്ണ നാണയം നല്‍കുന്ന നിക്കോളാസ് ഒരു ദരിദ്രനായ മനുഷ്യനു മൂന്നു പെണ്‍മക്കളാണ് ഉണ്ടായിരുന്നത്. അക്കാലത്ത് വധുവിന്റെ പിതാവ് വരന് വിവാഹത്തിനു മൂല്യമുള്ള എന്തെങ്കിലും സ്ത്രീധനമായി നല്‍കുന്ന പതിവുണ്ടായിരുന്നു. സ്ത്രീധനം കൂടുന്നതനുസരിച്ച് യുവതികള്‍ക്ക് നല്ല വിവാഹാലോചനകള്‍ വന്നിരുന്നു. സ്ത്രീധനം കൂടാതെ ഒരു പെണ്‍കുട്ടിയെയും വിവാഹം കഴിച്ചയക്കാന്‍ സാധിച്ചിരുന്നില്ല. സ്ത്രീധനം കൊടുക്കുവാന്‍ നിവൃത്തിയില്ലാത്തതിനാല്‍ ദരിദ്രനായ ആ മനുഷ്യന്‍ തന്റെ പെണ്‍മക്കളെ അടിമകളായി വില്‍ക്കാന്‍ തീരുമാനിച്ചു. അത്ഭുതമെന്നു പറയട്ടെ മൂന്നു വ്യത്യസ്ത അവസരങ്ങളില്‍ സ്ത്രീധനത്തിനാവശ്യമായ സ്വര്‍ണ്ണ നാണയങ്ങള്‍ ഒരു ബാഗില്‍ അവരുടെ വീട്ടില്‍ പ്രത്യക്ഷപ്പെട്ടു. ജനാലയിലൂടെ വീട്ടിലേക്കെറിഞ്ഞ സ്വര്‍ണ്ണക്കിഴികള്‍ കാലുറക്കുള്ളിലോ (stockings) ഉണക്കാന്‍ വെച്ചിരുന്ന ഷൂസിനുള്ളിലോ ആണു നിപതിച്ചത്. സെന്റ് നിക്കോളാസിന്റെ സമ്മാനം സ്വീകരിക്കാന്‍ കുട്ടികള്‍ സ്റ്റോക്കിങ്ങ്‌സോ, ഷൂസോ തൂക്കിയിടുന്ന പതിവ് ആരംഭിച്ചത് ഈ സംഭവത്തില്‍ നിന്നുള്ള പ്രചോദനത്തലാണ്. ചില കഥകളില്‍ സ്വര്‍ണ്ണക്കിഴികള്‍ക്കു പകരം സ്വര്‍ണ്ണ ബോളുകളാണ് നിക്കോളാസ് നല്‍കിയത്. അതുകൊണ്ടാണ് സ്വര്‍ണ്ണ നിറത്തിലുള്ള മൂന്നു ബോളുകള്‍ വിശുദ്ധ നിക്കോളാസിന്റെ ഒരു ചിഹ്നമായി ചിലപ്പോള്‍ ചിത്രീകരിക്കുന്നത്.

നിക്കോളാസും കടലുമായി ബന്ധപ്പെടുത്തി ധാരാളം കഥകളുണ്ട്. ചെറുപ്പമായിരുന്നപ്പോള്‍ നിക്കോളാസ് വിശുദ്ധ നാട്ടിലേക്കു ഒരു തീര്‍ത്ഥയാത്രയ്ക്കു പോയി. യേശു നടന്ന വഴികളിലൂടെ നടന്നപ്പോള്‍ യേശുവിന്റെ ജീവിതത്തിന്റെയും പീഡാനുഭവത്തിന്റെയും ഉത്ഥാനത്തിന്റെയും തീവ്രമായ അനുഭവങ്ങളാല്‍ നിക്കോളാസ് നിറഞ്ഞു.

തിരിച്ചുള്ള കപ്പല്‍യാത്രയില്‍ ശക്തമായ കാറ്റും കൊളും മൂലം കപ്പല്‍ തകരുന്ന വക്കിലെത്തി. ഈ സമയത്തു യേശുവിനെപ്പോലെ ശാന്തത കൈവിടാതെ നിക്കോളാസ് പ്രാര്‍ത്ഥിച്ചു. ഉടന്‍ തന്നെ കാറ്റും കോളും ശമിച്ചു, കടല്‍ ശാന്തമായി. ഭയചകിതരായിരുന്ന നാവികര്‍ നിക്കോളാസിനോപ്പം പ്രാര്‍ത്ഥനയില്‍ പങ്കു ചേര്‍ന്നു. കപ്പല്‍ യാത്രക്കാരുടെയും നാവികരുടെയും മധ്യസ്ഥനാണ് വിശുദ്ധ നിക്കോളാസ്. നാവികര്‍ വിശുദ്ധ നിക്കോളാസിനെ അവരുടെ മധ്യസ്ഥനായി അവകാശമുന്നയിയിക്കുന്നു. അതിനാല്‍ പല തുറമുഖങ്ങളിലും വിശുദ്ധ നിക്കോളാസിന്റെ നാമത്തില്‍ ചാപ്പലുകള്‍ നിര്‍മ്മിച്ചട്ടുണ്ട്.

1087 ലെ വസന്ത കാലത്ത് ബാരിയില്‍ നിന്നുള്ള നാവികര്‍ നിക്കോളാസിന്റെ തിരുശേഷിപ്പു കരസ്ഥമാക്കുകയും ബാരിയില്‍ മനോഹരമായ ഒരു ദൈവാലയം നിര്‍മ്മിക്കുകയും ചെയ്തു. ബാരിയിലുള്ള നിക്കോളാസ് ദൈവാലയം (Basilica di San Nicola) മധ്യകാല യുറോപ്പിലെ പ്രസിദ്ധമായ ഒരു തീര്‍ത്ഥാടനകേന്ദ്രമായി മാറി, അതിനാല്‍ വിശുദ്ധ നിക്കോളാസ് ‘ബാരിയിലെ വിശുദ്ധന്‍ ‘(Saint in Bari) എന്നും അറിയപ്പെടുന്നു. വി. നിക്കോളാസേ ഉണ്ണീശോയുടെ പിറവിക്കു വേണ്ടി ഒരുങ്ങുന്ന ഞങ്ങളുടെ ഹൃദയം സന്തോഷവും സമാധാനവും കൊണ്ടു നിറയുവാൻ പ്രാർത്ഥിക്കേണമേ ആമേൻ

"ദൈവമേ, വാര്‍ധക്യവും നരയുംബാധി ച്ചഎന്നെ പരിത്യജിക്കരുതേ! വരാനിരിക്കുന്നതലമുറകളോട്‌ അങ്ങയുടെ ശക്‌തി പ്രഘോഷിക്കാന്‍ എനിക്ക്‌ ഇടയാക്കണമേ!"

സങ്കീര്‍ത്തനങ്ങള്‍ 71 : 18

Showing verified guest comments

Write a Review