വി.ജോൺ ഡി ബ്രിട്ടോ

Image

തിരുനാൾ -ഫെബ്രുവരി 4

പ്രേഷിതവഴിയിൽ ഭാരതത്തിൽവച്ചു രക്തസാക്ഷിത്വം വരിച്ച ചുരുക്കം വിശുദ്ധരിൽ ഒരാളാണ് ജോൺ ഡി ബ്രിട്ടോ. ഡോൺ സാൽവദോർ ഡി ബ്രിട്ടോയുടെയും ഡോണ ബിയാട്രിക് പെരേരയുടെയും മകനായി പോർച്ചുഗലിലെ ലിസ്ബണിൽ ജനിച്ചു. ജോൺ ഹെക്ടർ ഡി ബ്രിട്ടോ (John Hector De Britto) എന്നായിരുന്നു മുഴുവൻ പേര്. പിതാവ് ബ്രഗാൻസയിലെ പ്രഭുവിൻ്റെ അശ്വസൈന്യമേധാവിയായിരുന്നു. ക്രിസ്റ്റബോൾ ഹെക്ടർ, ഫെർണാണ്ടോ പെരേര എന്നിവർ സഹോദരന്മാർ. ഈശോസഭ വൈദികർ നടത്തിയിരുന്ന ലിസ്ബണിലെ വിശുദ്ധ അന്തോനീസിൻ്റെ നാമത്തിലുള്ള സർവകലാശാലയിലായിരുന്നു പഠനം പൂർത്തിയാക്കിയത്. ഈശോസഭയിലെ വൈദികപട്ടം ലഭിക്കുന്ന കാലയളവിൽ St.Antony's കോളേജിൽ തത്ത്വശാസ്ത്ര അധ്യാപകനായിരുന്നു. വൈദികനായി പട്ടം കിട്ടിയതിനുശേഷം ഒരു മിഷനറിയാവുക എന്ന തൻ്റെ അഭിലാഷം ഈശോസഭയിലെ സുപ്പീരിയറിനെ അറിയിക്കുകയായിരുന്നു. തൻ്റെ പ്രവർത്തന മേഖല ഭാരതമായിരിക്കണം എന്നും അതിയായി ആഗ്രഹിച്ചിരുന്നു.

തുടക്കത്തിൽ ഗോവയിലും കേരളത്തിൻ്റെ തീരദേശങ്ങളിലും മിഷനറിയായി എത്തിയിരുന്നുവെങ്കിലും തമിഴ് നാട്ടിലെ മധുര മിഷൻ സ്ഥിര പ്രവർത്തനമണ്ഡലമായി തെരഞ്ഞെടുത്തു. ഈശോസഭയുടെ മധുര മിഷൻ സുപ്പീരിയറായി അദ്ദേഹം നിയമിതനാവുകയും ചെയ്തു.കന്യാകുമാരി മുതൽ മദ്രാസ് പ്രസിഡൻസി ഉൾപ്പെടുന്ന പ്രദേശങ്ങൾ വരെ മധുര മിഷൻ പ്രവർത്തന മേഖലയായിരുന്നു. അക്കാലത്തെ ക്രിസ്തുമത പ്രചാരകരിൽ നിന്ന് വ്യത്യസ്തനായി ഹൈന്ദവ സന്യാസിമാരെ അനുകരിച്ചാണ് ജോൺ ഡി ബ്രിട്ടോ പ്രവർത്തിച്ചത്. കാഷായ വേഷം ധരിക്കുകയും സസ്യഭുക്കാകുകയും ചെയ്തു അദ്ദേഹം. ‘അരുൾ ആനന്ദർ’ എന്ന പേരു സ്വീകരിക്കുകയും ചെയ്തു. അങ്ങനെ സമൂഹത്തിൽ തിരസ്‌കൃതരായിപ്പോയ നിരവധിയാളുകളെ അദ്ദേഹത്തിന് ആകർഷിക്കാനായി. രാമനാട്ടുരാജ്യത്തു നിന്ന് നിഷ്‌കാസിതരായ ഏതാനും രാജകുടുംബാംഗങ്ങളും ക്രിസ്തുമതാനുയായികളായിത്തീർന്നു. ഇതിനെത്തുടർന്ന് ജോൺ ഡി ബ്രിട്ടോ തടവിലാക്കപ്പെടുകയും വധശിക്ഷയ്ക്കു വിധിക്കപ്പെടുകയും ചെയ്തു. തലവെട്ടാൻ മടിച്ചുനിന്ന ആരാച്ചാരോട് "ഞാൻ ദൈവത്തോട് പ്രാർത്ഥിച്ചു കഴിഞ്ഞു, ഇനി താങ്കൾ താങ്കളുടെ ജോലി ധൈര്യപൂർവം നിർവഹിച്ചുകൊള്ളുക" എന്ന് ജോൺ ഡി ബ്രിട്ടോ പറഞ്ഞതായി ചില ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അങ്ങനെ1693 ഫെബ്രുവരി 4-ന് ഓരിയൂരിൽ സഭയ്ക്കുവേണ്ടി രക്തസാക്ഷിയായി.അദ്ദേഹത്തിൻ്റെ പേരിൽ അതേ സ്ഥലത്തുതന്നെ ഒരു ദേവാലയം നിർമ്മിക്കപ്പെട്ടു. ഓരിയൂരിലെ മണ്ണിൻ്റെ ചുവന്ന നിറം ജോൺ ഡി ബ്രിട്ടോയുടെ രക്‌തംചിന്തി വന്നതാണെന്ന് ഒരു പ്രബലമായ വിശ്വാസം അന്നാട്ടുകാർക്കുണ്ട്. അതിനാൽ ചുവന്ന മണ്ണിൻ്റെ വിശുദ്ധൻ എന്നും അറിയപ്പെടുന്നു.

സെൻറ് ജോൺ ഡി ബ്രിട്ടോ ഷ്റൈൻ അഥവാ അരുളാനന്ദർ ദേവാലയം എന്നാണ് ഓരിയൂരിലെ വിശുദ്ധൻ്റെ ദേവാലയം അറിയപ്പെടുന്നത്. 1853 ഓഗസ്റ്റ് 21-നു പിയൂസ് ഒൻപതാമൻ മാർപാപ്പ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ച ജോൺ ഡി ബ്രിട്ടോയെ 1947 ജൂൺ 22-നു പിയൂസ് പന്ത്രണ്ടാമൻ മാർപാപ്പ വിശുദ്ധ പദവിയിലേക്കുയർത്തി.

വിശുദ്ധൻ്റെ പേരിൽ കേരളത്തിലുള്ള ഏറ്റവും വലിയ ദേവാലയമാണ് കൊല്ലം ജില്ലയിലെ ശക്തികുളങ്ങര വിശുദ്ധ ജോൺ ഡി ബ്രിട്ടോ ദേവാലയം. എല്ലാ വർഷവും ഫെബ്രുവരി മാസം ഈ ദേവാലയത്തിൽ ആഘോഷമായി വിശുദ്ധൻ്റെ പെരുന്നാൾ കൊണ്ടാടുന്നു.

"ദൈവമേ, വാര്‍ധക്യവും നരയുംബാധി ച്ചഎന്നെ പരിത്യജിക്കരുതേ! വരാനിരിക്കുന്നതലമുറകളോട്‌ അങ്ങയുടെ ശക്‌തി പ്രഘോഷിക്കാന്‍ എനിക്ക്‌ ഇടയാക്കണമേ!"

സങ്കീര്‍ത്തനങ്ങള്‍ 71 : 18

Showing verified guest comments

Write a Review