വിശുദ്ധ അന്തോണിൻ്റെ ജീവിതത്തില്‍ മരിച്ചവരെ ഉയര്‍പ്പിച്ച ഒരു സംഭവം വിവരിക്കുന്നുണ്ട്. ആൻ്റണി പാദുവായിൽ സന്യാസിയായിരിക്കെ അദ്ദേഹത്തിൻ്റെ ജീവിതത്തിലെ ഏറ്റവും ആശ്ചര്യകരമായ അത്ഭുതം നടന്നു.അദ്ദേഹത്തിന്റെ പിതാവായ ഡോണ്‍ മാര്‍ട്ടിനോ പ്രഭു വലിയൊരു പ്രതിസന്ധിയില്‍ പെട്ടു.പോര്‍ച്ചുഗല്‍ രാജാവിൻ്റെ മജിസ്ട്രേറ്റ് ആയിരുന്ന ഡോണ്‍ മാര്‍ട്ടിനോ പ്രഭു ഒരു കൊല _ പാതകക്കുറ്റത്തിന് പോർട്ടുഗലിലെ ലിസ്ബണില്‍ തടവറയിലായി.വി.ആൻ്റണി വളരേ ദൂരെ ഇറ്റലിയിലെ പാദുവായിലായിരുന്നെങ്കിലും ദൈവീക ജ്ഞാനത്താൽ അപ്പോൾ തന്നെ തൻ്റെ പിതാവിൻ്റെ ദുരവസ്ഥ അറിഞ്ഞു അത്ഭുതകരമായി ലിസ്ബണിൽ എത്തി. സംഭവം ഇങ്ങനെയായിരുന്നു: ഡോണ്‍ മാര്‍ട്ടിനോയുടെ ലിസ്ബണിലെ കൊട്ടാരവളപ്പില്‍ മറവ് ചെയ്യപ്പെട്ട നിലയില്‍ ഒരു മൃതശരീരം കണ്ടെത്തി. പ്രഭുവിൻ്റെ പേരില്‍ കൊലക്കുറ്റം ചുമത്തി ജയിലില്‍ അടച്ചു.സാഹചര്യത്തെളിവുകള്‍ എല്ലാം അദ്ദേഹത്തിനെതിരെയാ യിരുന്നു.മരണ ശിക്ഷ തന്നെ ലഭിക്കും എന്ന് ഉറപ്പായി.തന്റെ പിതാവ് നിരപരാധിയാണെന്ന് ബോധ്യമുണ്ടായിരുന്ന ആന്റണി അച്ചൻ കോടതിയിലെത്തി.പിതാവിന് വേണ്ടി വാദിച്ചു.മാര്‍ട്ടിനോ പ്രഭുവിന് എതിരായിരുന്നു എല്ലാ സാഹചര്യത്തെളിവുകളും. അതിനാല്‍ അദ്ദേഹം കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു.എങ്കില്‍പോലും മറ്റേതെങ്കിലും തെളിവ് ഹാജരാക്കാന്‍ ഉണ്ടെങ്കില്‍ 24 മണിക്കൂറിനകം ഹാജരാക്കാന്‍ കോടതി ആന്റണി അച്ചന് അനുമതി നല്‍കി.(അക്കാലത്ത് വി.ആൻ്റണിയെ സമൂഹത്തിൽ അറിയപ്പെടുന്ന ഒരു അത്ഭുത പ്രവർത്തകനാക്കി ദൈവം മാറ്റിയിരുന്നു) കൊല്ലപ്പെട്ട വ്യക്തിയുടെ മൃതശരീരം സിമിത്തേരിയില്‍ നിന്നും രഹസ്യമായി പൊക്കിയെടുത്ത് സുരക്ഷാ പേടകത്തില്‍ ആക്കി കോടതിയില്‍ ഹാജരാക്കാന്‍ വേണ്ട ഏര്‍പ്പാടുകള്‍ ചെയ്തശേഷമാണ് പിറ്റേദിവസം ആന്റണി അച്ചൻ കോടതിയിലെത്തിയത്.ഈ നാടകീയ രംഗം കണ്ട് കോടതി അന്ധാളിച്ചു. ആന്റണി അച്ചന്‍ കോടതിയിൽ ഭക്തിപുരസരം മുട്ടുകുത്തി നിന്ന് കൈ വിരിച്ചു പിടിച്ച് അല്‍പസമയം പ്രാര്‍ത്ഥിച്ചു.പിന്നീട് പേടകത്തിന് മൂടി തുറന്ന ശേഷം അദ്ദേഹം ദൈവനാമത്തിൽ മൃതദേഹത്തോട് സംസാരിക്കാന്‍ തുടങ്ങി! “താങ്കളെ കൊലപ്പെടുത്തിയത് ആരാണെന്നും, അതിന്റെ ഉദ്ദേശമെന്താണെന്നും,എങ്ങനെ ബുള്‍ഹോം വളപ്പില്‍ അടക്കപ്പെട്ടു എന്നും ഈ കോടതി മുമ്പാകെ വെളിപ്പെടുത്തണമെന്ന് ദൈവനാമത്തില്‍ ഞാന്‍ താങ്കളോട് അഭ്യര്‍ത്ഥിക്കുന്നു ”. കോടതിയുടെ നിശബ്ദതയെ ഭേദിച്ചുകൊണ്ട് മണിമുഴക്കം പോലെ ഒരു ശബ്ദം മരണപ്പെട്ട ആളില്‍ നിന്ന് പുറപ്പെട്ടു.ഭയത്തോടും വിറയലോടെ കൂടെ എല്ലാവരും കാതോര്‍ത്തു.ജഡ്ജിമാര്‍ നീതിപീഠത്തില്‍ നിന്ന് എഴുന്നേറ്റ് ശവമഞ്ചത്തിൻ്റെ അടുത്തെത്തി. “മാര്‍ട്ടിനോ പ്രഭു നീതിനിഷ്ഠ നം ദൈവഭയം ഉള്ളവനും ആണ്.അദ്ദേഹത്തിന്റെ ഉയര്‍ച്ചയില്‍ അസൂയപൂണ്ട ഫിലിപ്പിനോ പ്രഭു ഡോൺ മാർട്ടിനോയെ അപകീര്‍ത്തിപ്പെടുത്താന്‍ വേണ്ടി നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് എന്റെ കൊലപാതകം.ഫിലിപ്പിനോ യുടെ വിശ്വസ്തത ദാസനായിരുന്ന എന്നെ കരുതിക്കൂട്ടി കൊലചെയ്തു ബുൾഹോം വളപ്പില്‍ അര്‍ദ്ധരാത്രിയില്‍ മറവുചെയ്തു.പിന്നീട് എന്റെ ഘാതകനായി ഡോണ്‍ മാര്‍ട്ടിനോയോ ചിത്രീകരിച്ചു. അതിനുവേണ്ടി വ്യാജ തെളിവുകള്‍ കെട്ടിച്ചമച്ചു”. ഞെട്ടലോടും അത്ഭുതത്തോടും കൂടിയാണ് കോടതി ഈ വാക്കുകള്‍ ശ്രദ്ധിച്ചത്.കോടതിയില്‍ തിങ്ങി കൂടിയിരുന്ന ജനത്തിന് എല്ലാം അവിശ്വസനീയമായി തോന്നി.ഡോണ്‍ മാര്‍ട്ടിനോക്ക് കഴുമരം വിധിക്കുന്നത് നേരിട്ട് കേള്‍ക്കാന്‍വേണ്ടി കോടതിയില്‍ എത്തിയിരുന്ന ഫിലിപ്പിനോ പ്രഭുവിൻ്റെ കൈകളില്‍ നിയമത്തിന്റെ വിലങ്ങു വീണു. ഡോൺ മാർട്ടിനോയെ നിരപരാധിയായി കോടതി വെറുതെ വിട്ടു! അത്ഭുതങ്ങള്‍ അല്ല ക്രിസ്തീയ വിശ്വാസത്തിന്റെ അടിസ്ഥാനം.എങ്കിലും ആ വിശ്വാസം അത്ഭുതങ്ങള്‍ നിറഞ്ഞ ഒരു ജീവിതത്തിലേക്ക് നമ്മെ നയിക്കും എന്നത് തീര്‍ച്ചയാണ്.സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു എന്നില്‍ വിശ്വസിക്കുന്നവനും ഞാന്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ ചെയ്യും. ഞാന്‍ പിതാവിന്റെ അടുത്തേക്ക് പോകുന്നതുകൊണ്ട് ഇവയെക്കാള്‍ വലിയവയും അവൻ ചെയ്യും. (യോഹന്നാന്‍ 14:12 )യേശുവിന്റെ വചനങ്ങള്‍ സത്യമാണെന്ന് സാക്ഷ്യപ്പെടുത്തുന്ന അവരുടെ ജീവിത കഥകള്‍ ധാരാളം തിരുസ്സഭയുടെ ചരിത്രത്തിൽ തങ്കലിപികളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.വെള്ളത്തിന് മുകളിലൂടെ നടന്നവരും, ആകാശത്തിലൂടെ പറന്നു നടന്നവരും, ഒരേ സമയത്ത് രണ്ടു സ്ഥലത്ത് ശുശ്രൂഷ ചെയ്തവരും ധാരാളം.പിശാചുക്കളെ ബഹിഷ്കരിക്കുകയും രോഗികളെ സുഖപ്പെടുത്തുകയും മരിച്ചവരെ ഉയര്‍പ്പിച്ച ചെയ്തതിലൂടെ രാജ്യങ്ങളും ജനപദങ്ങളും കൂട്ടത്തോടെ മാനസാന്തരപ്പെട്ടു.യേശു ഉയര്‍പ്പിച്ചതിനേക്കാള്‍ കൂടുതല്‍ പേരെ മരണത്തില്‍ നിന്ന് ഉയര്‍പ്പിച്ച വിശുദ്ധരും സഭയില്‍ ധാരാളമുണ്ട്. യഹൂദരും മൂർ വംശജരുമായ പതിനായിരക്കണക്കിന് ആളുകളുടെ മാനസാന്തരത്തിന് കാരണക്കാരനായ വിശുദ്ധ വിന്‍സെന്റ് ഫെറര്‍ 28 മരിച്ചവരെ ആണ് ഉയിർപ്പിച്ചിട്ടുള്ളത്. പോളണ്ടിലെ വിശുദ്ധ ഡൊമിനിക് എന്നറിയപ്പെടുന്ന വിശുദ്ധ ഹൈസിന്ധിൻ്റെ നാമകരണ പ്രഖ്യാപന ബ്യൂളയിൽ രേഖപ്പെടുത്തിയിരിക്കുന്നത് അദ്ദേഹത്തിലൂടെ ദൈവം പ്രവര്‍ത്തിച്ച അത്ഭുതങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്താന്‍ പറ്റാത്തവിധം അസoഖ്യമാ ണെന്നാണ്. ക്രാക്കോവില്‍ മാത്രം അദ്ദേഹം അമ്പതോളം മരിച്ചവരെ ഉയര്‍പ്പിച്ചതായി ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.അയര്‍ലന്‍ഡിനെ മുഴുവന്‍ സുവിശേഷവല്‍ക്കരിച്ച വിശുദ്ധ പാട്രിക് മുപ്പത്തിയൊമ്പതോളം മരിച്ച വരെയാണ് ഉറപ്പിച്ചിട്ടുള്ളത്.അദ്ദേഹം മരണത്തില്‍ നിന്ന് ഉയര്‍പ്പിച്ച ഡബ്ലിന എന്ന രാജകുമാരിയുടെ നാമത്തില്‍ നിന്നാണ് അയര്‍ലന്‍ഡിനെ തലസ്ഥാന നഗരിക്ക് ‘ഡബ്ലിന്‍’ എന്ന പേര് കിട്ടിയതത്രേ. ഇത്രമാത്രം അത്ഭുത പ്രവര്‍ത്തകരായ മധ്യസ്ഥന്മാര്‍ നമുക്ക് ഉള്ളപ്പോള്‍ നാം എന്തിനു ഭയപ്പെടണം.മരിച്ചാലും ഇന്നും ജീവിച്ചിരിക്കുന്ന അവരെല്ലാവരും നമുക്കുവേണ്ടി സ്വർഗ്ഗത്തിൽ മാധ്യസ്ഥ്യം വഹിക്കുന്നു. നവംബര്‍ മാസം ശുദ്ധീകരണ ആത്മാക്കള്‍ക്ക് വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കാന്‍ സഭ നിയോഗിച്ചിട്ടുള്ള മാസമാണ്.നമ്മുടെ ശക്തമായ പ്രാര്‍ത്ഥന വഴി ഇപ്പോൾ ശുദ്ധീകരണസ്ഥലത്തിൽ ആയിരിക്കുന്ന ആത്മാക്കൾ സ്വര്‍ഗ്ഗത്തില്‍ എത്തിയാൽ തീര്‍ച്ചയായും നമ്മുടെ മധ്യസ്ഥര്‍ ആയിരിക്കും എന്നാണ് സഭ നമ്മെ പഠിപ്പിക്കുന്നത്.നവമ്പര്‍ മാസം നമുക്ക് തീഷ്ണതയോടെ നമ്മുടെ ഇടയില്‍ നിന്ന് മരിച്ചുപോയ നമ്മുടെ പ്രിയപ്പെട്ടവരെ ഓര്‍ക്കാം. അതുപോലെ പ്രാർത്ഥിക്കുവാൻ ആരുമില്ലാതെ ശുദ്ധീകരണസ്ഥലത്തു കഴിയുന്ന ആത്മാക്കൾക്കായി നമുക്ക് പ്രാർത്ഥിക്കാം. മരണമേ നിൻ്റെ വിജയം എവിടെ? മരണമേ നിൻ്റെ ദംശനം എവിടെ? ( 1 കോറി 15:54, 55)
4th of July 2023
""