ഞാൻ ഒമാനിൽ ഒരു കമ്പനിയിൽ ജോലി ചെയ്തിരുന്ന കാലം. ഞാൻ അവിടെ ജോലിയിൽ ചേരുമ്പോൾ തന്നെ കമ്പനിയിൽ ഇലക്ട്രിക്ക് സെക്ക്ഷൻ സൂപ്പർവൈസറായി ഒരു മലയാളി ജോസ്സേട്ടൻ ഉണ്ടായിരുന്നു. അദ്ദേഹം വളരേ നാളുകളായി അതേ തസ്തികയിൽ തുടരുന്ന വ്യക്തിയായിരുന്നു. വളരേ മിടുക്കനായ വ്യക്തി. ഇലക്ട്രിക്ക് ഡിപ്പാർട്ട്മെന്റിൽ ഏതു വിഷയവും ആരോടും ചർച്ച ചെയ്യാതെ തന്നെ പരിഹരിക്കുവാൻ കഴിയുന്ന വ്യക്തി. മെക്കാനിക്കൽ എഞ്ചിനീയറിംഗിലും നല്ല പരിജ്ഞാനം. വളരേ സൗമ്യൻ . കമ്പനിയുടെ UAE പ്ലാന്റുകളിൽ പോലും എന്തെങ്കിലും ആർക്കും പരിഹരിക്കുവാൻ കഴിയാത്ത ഇലക്ടിക്ക് പ്രശ്നങ്ങൾ ഉണ്ടായാൽ ജോസ്സേട്ടനാണ് അവസാന വാക്ക്. മദ്യപാനമോ പുകവലിയോ മറ്റു ദുശ്ശീലങ്ങളോ ഇല്ല. അനാവശ്യമായി ഒരു പൈസ പോലും ചെലവാക്കില്ല. കമ്പനിയിൽ 60 വയസ്സാണ് റിട്ടയർമെന്റ് പ്രായം.ജോസ്സേട്ടന്റെ മിടുക്കും കഴിവും കണ്ട് കമ്പനി 62 വയസ്സു വരെ വിസ നീട്ടിക്കൊടുത്തു. ഞങ്ങൾ ഒരുമിച്ചു 20 വർഷം ജോലി ചെയ്തിട്ടുണ്ട്. കണ്ടുമുട്ടുന്ന കാലത്തു മുതൽ കഴുത്തിൽ മാതാവിന്റെ വലിയ വെന്തിങ്ങ(ഉത്തരീയം ) ധരിച്ചിരുന്നു. അറുപത്തി രണ്ടാമത്തെ വയസ്സിൽ കമ്പനിയിൽ നിന്ന് പിരിഞ്ഞു പോന്നതിനു ശേഷം UAE യിൽ സ്വന്തമായി ഒരു ഇലക്ട്രിക്ക് വർക്ക് ഷോപ്പ് തുടങ്ങി. അതുപോലെ ഞങ്ങളുടെ കമ്പനിയിലെ സ്വീപ്പറായിരുന്നു ആന്ധ്ര സ്വദേശിയായിരുന്ന ഗംഗാ റാം. ഞാൻ കമ്പനിയിൽ ചേരുന്ന കാലത്തു തന്നെ ഗംഗാറാം അവിടെ ഉണ്ട്. വിദ്യാഭ്യാസം തീരെയില്ലാത്ത വ്യക്തി. ഒപ്പിടുവാൻ പോലും അറിയാത്തതിനാൽ ശമ്പളം വാങ്ങുമ്പോൾ തള്ളവിരൽ മഷിയിലമർത്തിയാണ് അടയാളമിടുക. ഗംഗാറാം അറുപതാം വയസ്സിൽ പിരിഞ്ഞു നാട്ടിലേക്ക് പോയി. ഞാൻ ഈ രണ്ടു പേരേയും തുടക്കം മുതൽ ശ്രദ്ധിക്കാറുണ്ടായിരുന്നു. ജോസ് ചേട്ടൻ ധാരാളം പ്രാർത്ഥിക്കുന്ന വ്യക്തിയാണ്. എന്നാൽ അദ്ദേഹം സ്വന്തം വാഹന സൗകര്യമുണ്ടായിട്ടും,ഒരിക്കലും ഗൾഫിൽ വെച്ച് ദേവാലയത്തിലോ വി.കുർബ്ബാനയിലോ പല തവണ നിർബ്ബന്ധിച്ചിട്ടും പങ്കെടുത്തിരുന്നില്ല. പക്ഷേ ഒരു പുസ്തകം നോക്കി ധാരാളം പ്രാർത്ഥിച്ചിരുന്നു. എന്നാൽ നാട്ടിൽ വന്നാൽ വലിയ ഭക്തിയാണ്. സാധിക്കുന്ന ധ്യാനങ്ങൾക്കെല്ലാം പങ്കെടുക്കും. ക്ഷിപ്രകോപിയായിരുന്നു.ഭാര്യയെ സംശയത്തോടെ കണ്ടിരുന്ന വ്യക്തി. വീട് പുറമേ നിന്ന് പൂട്ടിയിട്ടാണ് ജോലിക്ക് വന്നിരുന്നത്. ഭാര്യയുടെ പ്രസവ സമയത്തും ഇതു തന്നെയായിരുന്നു സ്ഥിതി. ഡോക്ടർ പറഞ്ഞ സമയത്തിനു മുമ്പ് പ്രസവവേദന വന്നപ്പോൾ ഭാര്യയുടെ കരച്ചിൽ കേട്ട് നാട്ടുകാരാണ് വീടിന്റെ പുട്ട് തകർത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജോസട്ടൻ ജോലിക്ക് വീടും പൂട്ടി പോയിരിക്കുകയായിരുന്നു. ബന്ധുക്കളോട് വളരെ അകലം പാലിച്ചിരുന്നു. കൂട്ടുകാരെ ആരേയും വിശ്വാസമില്ല. മുപ്പത്തിരണ്ടു വർഷം കമ്പനിയിൽ ജോലി ചെയ്തിട്ടും ഒരാൾ പോലും ജോസേട്ടന്റെ വീടു കണ്ടിട്ടില്ല. രണ്ടു വർഷം കൂടുതൽ കമ്പനിയിൽ ജോലി ചെയ്തിട്ടും മേലധികാരികൾക്കെതിരെ പിറുപിറുത്താണ് പോയത്. ഒരു സന്തോഷവുമില്ലാത്ത വ്യക്തിത്വം. നാട്ടിലുണ്ടായിരുന്ന ഭൂമിയെല്ലാം കേസിലായി. ഈ സാഹചര്യത്തിൽ വളർന്ന ഏക മകൻ ക്രമേണ മന്ദബുദ്ധിയായി മാറി. എന്നാൽ വിദ്യാഭ്യാസമില്ലാത്ത ഗംഗാറാമാണെങ്കിൽ എപ്പോഴും സന്തോഷമുള്ള വ്യക്തിത്വം. ജോലിയിൽ വളരേ ഊർജ്ജ്വസ്വലൻ. പാട്ടു പാടി കൊണ്ടാണ് ക്ലീനിംഗ് ജോലികൾ ചെയ്യുക. യാതൊരു ദു:സ്വഭാവങ്ങളുമില്ല. വളരേ വിനയത്തോടെയാണ് സംസാരിക്കുക. ആന്ധ്രയിലെ വീട്ടിൽ ഒരു മകനുള്ളത് മന്ദബുദ്ധിയാണ്. എന്നാൽ ഒരു വിഷമവും ആ കുഞ്ഞിന് ഉണ്ടാകാതിരിക്കുവാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. ഞാൻ എപ്പോഴും ഗംഗാറാമിനോട് ചോദിക്കാറുണ്ട് : എങ്ങിനെയാണ് താങ്കൾക്ക് ഇത്ര സന്തോഷവാനായിരിക്കുവാൻ സാധിക്കുന്നത് ? അദ്ദേഹം ഇങ്ങനെയാണ് പറയുക: എന്റെ ജേക്കബ് സാബ്, എനിക്ക് എഴുതുവാനും വായിക്കുവാനും അറിയില്ല. യാതൊരു കൈത്തൊഴിലും അറിയില്ല. ഒരു യോഗ്യതയില്ലാതിരുന്നിട്ടും ഇത്രമാത്രം സമൃദ്ധി തന്ന് ദൈവം എന്നേയും കുടുംബത്തേയും ദൈവം അനുഗ്രഹിച്ചതിനെയോർത്ത് എന്റെ മനസ്സു നിറയെ ആനന്ദമാണ്.ഇവിടെ ജോലി ചെയ്ത് എട്ടു ഏക്കറോളം ഭൂമി നാട്ടിൽ എനിക്ക് വാങ്ങുവാൻ കഴിഞ്ഞു. അതിൽ കുറേ കടമുറികൾ പണിത് വാടകക്ക് കൊടുത്തിട്ടുണ്ട്. അതിൽ നിന്നെല്ലാം തരക്കേടില്ലാത്ത വരുമാനമുണ്ട്. കൂടാതെ എനിക്കോ ഭാര്യക്കോ ഒരസുഖവുമില്ല. നാട്ടിൽ ചെന്നാലും എന്തെങ്കിലും കൃഷിപ്പണികൾ ചെയ്ത് സന്തോഷമായി ജീവിക്കാമല്ലോ? ഈ നോമ്പുകാലത്ത് നമുക്കൊന്ന് ആഴത്തിൽ ചിന്തിക്കാം. ഞാനൊരു സന്തോഷവുമില്ലാ ജോസേട്ടനാണോ? ജീവിതകാലം മുഴുവൻ എല്ലുമുറിയെ പണി ചെയ്ത് ഒരിടത്തും എത്താതെ നില്ക്കുന്ന വ്യക്തിയാണോ? മുഖത്തെ പ്രസന്നത കണ്ട് ഈശോയെ ആർക്കും കാണിച്ചു കൊടുക്കുവാൻ കഴിയാത്ത ക്രൈസ്തവ ശിഷ്യനാണോ? പരിശുദ്ധാത്മാവിന്റെ ഫലങ്ങൾ പുഷ്പിക്കാത്ത വ്യക്തിയാണോ? ധാരാളം ഭക്ത കൃത്യങ്ങളിലും ഭക്ത സംഘടനകളിലും പ്രവർത്തിച്ചിട്ടും ഒരു മുഖപ്രസന്നതയില്ലാത്ത വ്യക്തിയാണാ ? ഈ .നോമ്പുകാലം വീണ്ടും പുഷ്പിക്കുവാനുള്ള ഒരവസരം നമുക്ക് ദാനമായി തരികയാണ്. ജോസേട്ടനിൽ നിന്ന് ഗംഗാറാമിലേക്ക് നാം വളരുവാനുള്ള ആഹ്വാനമാണ് നോമ്പുകാലം നമ്മോട് ആവശ്യപ്പെടുന്നത്.നമുക്കൊന്നു ശ്രമിച്ചു നോക്കാം. ബാക്കി ദൈവം പ്രവർത്തിച്ചു കൊള്ളും എപ്പോഴും സന്തോഷത്തോടെയിരിക്കുവിൻ. ഇടവിടാതെ പ്രാർത്ഥിക്കുവിൻ. എല്ലാ കാര്യങ്ങളിലും നന്ദി പ്രകാശിപ്പിക്കുവിൻ. ഇതാണ് യേശു ക്രിസ്തുവിൽ നിങ്ങളെ സംബന്ധിച്ചുള്ള ദൈവ ഹിതം. (1 തെസ 5:16 – 18 ) എല്ലാവർക്കും ഉയിർപ്പു തിരുനാളിന്റെ മംഗളങ്ങൾ നേരുന്നു.
4th of July 2023
""