‘ചൊട്ടയിലെ ശീലം ചുടല വരെ’ എന്ന് പ്രായമായവർ എപ്പോഴും പറയുന്നത് നാം കേട്ടിട്ടുണ്ട്. കുഞ്ഞുനാൾ മുതൽ സ്കൂളിലും നാം പല തവണ കേട്ടു കൊണ്ടിരിക്കുന്ന ഒരു പഴമൊഴിയാണിത്. എന്നാൽ പരിശ്രമവും ദൈവ കൃപയും ഉണ്ടെങ്കിൽ നമുക്ക് പാരമ്പര്യമായി ലഭിച്ച ഏതു ചീത്ത സ്വഭാവങ്ങളും മറികടക്കുവാനും വിജയം വരിക്കുവാനും സാധിക്കും എന്നു ലോകത്തിനു കാണിച്ചു കൊടുത്ത വിശുദ്ധനായിരുന്നു ജനുവരി 24 ന് തിരുനാൾ ആഘോഷിക്കുന്ന വി. ഫ്രാൻസീസ് സാലസ് . ദൈവത്തിനു നമ്മുടെ ജീവിതം മാറ്റിമറിക്കുവാൻ ഒരു നിമിഷം മതി. വി ഫ്രാൻസീസ് സാലസിന്റെ കുടുംബത്തിൽ അപ്പനും അപ്പൂപ്പനുമൊക്കെ വലിയ ദ്യേഷ്യ പ്രകൃതിയുള്ളവരായിരുന്നു. സ്വാഭാവികമായും അതേ പ്രകൃതി തന്നെയാണ് ജന്മനാ വിശുദ്ധനും ലഭിച്ചത്. അതേ അവസ്ഥയിൽ തന്നെയാണ് സെമിനാരിയിലും ചേർന്നത്. വീട്ടുകാർക്ക് നല്ല ഉറപ്പായിരുന്നു സാലസ് തിരിച്ചു വരുമെന്ന് കാരണം ദ്യേഷ്യ പ്രകൃതി. വൈദിക വിദ്യാർത്ഥിയായിക്കുമ്പോഴും എത്ര ശ്രമിച്ചിട്ടും ഈ പ്രകൃതി മാറ്റുവാനും കഴിയാത്തതു മൂലം സാലസ് വളരേ മന:പ്രയാസത്തിലുമായിരുന്നു. അദ്ദേഹം ദ്യേഷ്യപ്പെടാത്ത ഒരു വ്യക്തി പോലും സെമിനാരിയിലും ഉണ്ടായിരുന്നില്ല. ഒരു വൈദികനായാൽ ഇത് വലിയ വിപത്തായി മാറുമെന്നറിഞ്ഞിട്ടും ദ്യേഷ്യ പ്രകൃതി മാറ്റുവാൻ കഴിഞ്ഞില്ല. തിരുപ്പട്ടം സ്വീകരിക്കേണ്ട സമയം അടുത്തു തുടങ്ങി. പലരോടും അദ്ദേഹം പ്രാർത്ഥന അഭ്യർത്ഥിച്ചിരുന്നു - മാറ്റമൊന്നും ഉണ്ടായില്ല.അദ്ദേഹം എത്ര ശ്രമിച്ചിട്ടും ഈ കോപ പ്രകൃതി മാറ്റുവാൻ സാധിക്കാത്തതിനാൽ തിരുപ്പട്ടം സ്വീകരിക്കാതെ തിരിച്ച് വീട്ടിലേക്ക് മടങ്ങുവാൻ സങ്കടത്തോടെ തീരുമാനമെടുത്തു. തിരികെ പോകാനായി എല്ലാ സാധനങ്ങളും പായ്ക്ക് ചെയ്ത് റെഡിയാക്കി വെച്ച് ദേവാലയത്തിൽ അൾത്താരയുടെ മുമ്പിൽ ചെന്ന് ഈശോയോട് യാത്ര പറയുവാൻ ചെന്നു നിന്നു .സങ്കടത്തോടെ കരഞ്ഞു പറഞ്ഞു: എന്റെ ഈ നിയന്ത്രിക്കാനാവത്ത കോപ പ്രകൃതി മൂലം ഞാൻ ദൈവവിളി ഉപേക്ഷിച്ച് തിരിച്ചു പോകുകയാണ്. എന്നോട് കരുണ തോന്നി എന്നെ തൊട്ടു സൌഖ്യപ്പെടുത്തണമേ. എനിക്ക് സൌമ്യനായ ഒരു വൈദികനാകണമെന്ന് വലിയ ആഗഹമുണ്ട്. അൾത്താരയുടെ മുന്നിൽ കുറേ സമയം കമിഴ്ന്ന് കിടന്നു പ്രാർത്ഥിച്ചു. അവിടെ നിന്ന് എഴുന്നേറ്റ ഫ്രാൻസീസ് സാലസ് പിന്നീട് ജീവിതത്തിൽ ഒരിക്കലും ആരോടും ദ്വേഷ്യപ്പെട്ടിട്ടില്ല. ദൈവം അദ്ദേഹത്തെ സ്പർശിച്ചിരുന്നു. തിരുസഭയിലെ ഏറ്റവും ശാന്തനായ വിശുദ്ധൻ ആരാണെന്ന് ചോദിച്ചാൽ ഒരു ഉത്തരമേയുള്ളൂ - അത് വിശുദ്ധ ഫ്രാൻസീസ് സാലസാണ്. ദൈവത്തിനു മാത്രമേ ഒരാളെ പൂർണ്ണമായി മാറ്റുവാൻ കഴിയൂ. നമ്മളൊക്കെ നിയന്ത്രിക്കാനാവത്ത നിരവധി ദുശ്ശീലങ്ങൾ ഉള്ളവരാണ്. ദുശ്ശീലങ്ങൾ നമ്മൾ ആഗ്രഹിക്കുന്നില്ല. തനിയെ വളർന്ന് വൻ മരമായി മാറാറുണ്ട്. ചെറുപ്പത്തിലുള്ള ദുശ്ശീലങ്ങൾ വളരും തോറും സ്വന്തം ജീവിതത്തിലെ വഴിമുടക്കികളാകും. ഇതൊരു ദുശ്ശീലമാണ് എന്ന ഒരു തിരിച്ചറിവ് ലഭിക്കുന്നവരാണ് ജീവിതത്തിൽ വിജയിക്കുന്നവരും ദൈവത്തിന്റേയും മനുഷ്യരുടേയും പ്രീതിക്ക് കാരണമാകുന്നത്. എത്യോപ്യക്കാരനു തന്റെ തൊലിയോ പുള്ളിപ്പുലിക്കു തന്റെ പുള്ളിയോ മാറ്റാനാകുമോ? എങ്കില്‍ തിന്‍മചെയ്‌തു ശീലിച്ച നിനക്കു നന്‍മചെയ്യാനാകും. ജറെമിയാ 13 : 23 തിരുവചനം നമ്മെ വ്യക്തമായി പഠിപ്പിക്കുന്നു ഏതു അവസ്ഥയിൽ നില്ക്കുന്ന വ്യക്തിക്കും എപ്പോൾ വേണമെങ്കിലും ജന്മനാ ലഭിച്ച ബലഹീനതകളെ പോലും മറി കടക്കാനാകുമെന്ന്. ചൊട്ടയിലെ ശീലം ചുടല വരെ നീട്ടി കൊണ്ടു പോകേണ്ടതില്ല. ദൈവത്തിൽ ആശ്രയിച്ചാൽ തീർച്ചയായും മാറ്റിയെടുക്കാം. പ്രാർത്ഥന: ഈശോയെ ഞാൻ ചെറുപ്പം മുതൽ ഒത്തിരി ബലഹീനതകളും അപകർഷതാ ബോധവും ഉള്ള വ്യക്തിയാണ്. അങ്ങയുടെ ആത്മാവിനെ അയച്ച് എന്ന് ഒരു തിളങ്ങുന്ന വ്യക്തിത്വത്തിന്റെ ഉടമയാക്കുവാൻ അങ്ങേക്ക് കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു. എന്നെ സ്പർശിച്ചനുഗ്രഹിക്കേണമേ ആമേൻ പുതിയ സൃഷ്‌ടിയാവുക എന്നതാണ് പരമപ്രധാനം. ഗലാത്തിയാ 6 : 15
22nd of April 2024
""