നാമെല്ലാം ഗ്രോട്ടോയിൽ നിന്ന് പ്രാർത്ഥിക്കുവാൻ ഇഷ്ടപ്പെടുന്നവരാണ്. അവിടെ നിന്ന് പ്രാർത്ഥിക്കുമ്പോൾ പരി. അമ്മയുടെ എന്തെന്നില്ലാത്ത ഒരു ശക്തിയും സ്നേഹവും വാത്സല്യവുമൊക്കെ പ്രായഭേദമെന്യേ നമുക്ക ക്കെല്ലാവർക്കും ലഭിക്കുന്നുണ്ട് എന്നതിൽ സംശയമില്ല. ഫ്രാൻസിലെ ലൂർദ്ദിലെ മാതാവിന്റെ പ്രത്യക്ഷീകരണ ചിന്തകളിലേക്ക് നമുക്കൊന്നു കടന്നു ചെല്ലാം. 1858 ല്‍ ബെര്‍ണാദീത്തക്ക് പ്രായം 13 വയസ്. പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തിന് ഒരുങ്ങുന്ന കാലഘട്ടം. ഫെബ്രുവരി മാസത്തിലെ തണുപ്പുള്ള ഒരു പ്രഭാതത്തില് വിറകു ശേഖരിക്കാന്‍ രണ്ടു കൂട്ടുകാരോടൊത്ത് ഗേവ് നദിയുടെ തീരത്ത് എത്തിയ ബെര്‍ണാദീത്തക്ക് അവിടെയുള്ള ഒരു ഗുഹയില്‍ വിസ്മയിപ്പിക്കുന്ന ഒരു കാഴ്ച കണ്ടു. അതീവ പ്രഭയുള്ള ഒരു സുവര്‍ണവെളിച്ചം ഗുഹയില്‍ നിന്ന് പടര്‍ന്നൊഴുകുന്നു! വെളിച്ചത്തിനുള്ളില്‍ നിന്നും അഴകാര്‍ന്നൊരു സ്ത്രീരൂപം. ശുദ്ധമായ തൂവെള്ള നിറത്തിലുള്ള മേലങ്കിയും, ആകാശ നീല നിറത്തിലുള്ള കച്ചയും ധരിച്ച് ഒരു യുവതി. കരങ്ങളില്‍ ജപമാലയും പാദങ്ങളില്‍ മഞ്ഞ പനിനീര്‍ പുഷ്പങ്ങളും. ജപമാല ചൊല്ലാന്‍ സ്ത്രീ ബെര്‍ണാദീത്തയോട് ആവശ്യപ്പെട്ടു. ജപമാല ചൊല്ലിക്കഴിഞ്ഞപ്പോഴേക്കും ആ സ്ത്രീ മറഞ്ഞു കഴിഞ്ഞിരുന്നു. അവിടെ നിന്നും മടങ്ങിയിട്ടും ബെര്‍ണാദിത്തയെ ഗ്രോട്ടോയുടെ ഓര്‍മ്മ മാടിവിളിച്ചു കൊണ്ടിരുന്നു. അടുത്ത ഞായറാഴ്ച അവള്‍ വീണ്ടും അവിടെ പോയി. ശിശു സഹജമായ നിഷ്കളങ്കതയോട് കൂടി, സാത്താന്റെ കുടില തന്ത്രമാണോ എന്ന ഭയത്താല്‍ ബെര്‍ണാദീത്ത താന്‍ കണ്ട ദര്‍ശനത്തിലേക്ക് വിശുദ്ധ വെള്ളം തളിച്ചു. എന്നാല്‍ ആ സ്ത്രീ വളരെ പ്രസന്നപൂര്‍വ്വം പുഞ്ചിരിക്കുകയാണ് ചെയ്തത്. അവളുടെ വദനം കൂടുതല്‍ മനോഹരമായി. ഓരോ പതിനഞ്ചു ദിവസം കൂടുമ്പോഴും അവിടെ വരണമെന്ന് ആ രൂപം ആവശ്യപ്പെട്ടു. മാര്‍ച്ച് 25-ന് മംഗളവാര്‍ത്താ തിരുനാള്‍ ദിനത്തിൽ അവൾ തന്റെ നാമം വെളിപ്പെടുത്തിക്കൊണ്ട് ഇപ്രകാരം പറഞ്ഞു: "ഞാൻ അമലോത്ഭവയാണ്". അങ്ങനെ 1854 ഡിസംബർ 8-ന് ഒൻപതാം പീയൂസ് മാർപാപ്പ ചെയ്ത പ്രഖ്യാപനം ദൈവമാതാവ് അംഗീകരിച്ചു. 1858-ലെ തന്‍റെ ആദ്യ പ്രത്യക്ഷപ്പെടലില്‍ തന്നെ കരങ്ങളില്‍ തൂങ്ങികിടന്നിരുന്ന ജപമാല മാതാവ് ബെര്‍ണാദീത്തായുടെ കൈകളിലേക്ക് കൊടുത്തു. ഇത് പിന്നീടുള്ള പ്രത്യക്ഷപ്പെടലുകളിലും തുടര്‍ന്നു. തന്റെ മൂന്നാമത്തെ പ്രത്യക്ഷപ്പെടലില്‍ മാതാവ് ബെര്‍ണാദീത്തായെ തന്റെ ഗുഹയിലേക്ക് രണ്ടാഴ്ചകാലത്തോളം ക്ഷണിക്കുകയുണ്ടായി. അങ്ങനെ അവള്‍ പരിശുദ്ധ അമ്മയോട് നിരന്തരം സംഭാഷണത്തിലേര്‍പ്പെടാന്‍ തുടങ്ങി. സഭാ അധികാരികളോട് ആ സ്ഥലത്ത് ഒരു ദേവാലയം പണിയുവാനും, പ്രദക്ഷിണങ്ങള്‍ സംഘടിപ്പിക്കുവാന്‍ പറയുവാനും ഒരവസരത്തില്‍ മാതാവ് അവളോട് ആവശ്യപ്പെട്ടു. കൂടാതെ അവിടെയുണ്ടായിരുന്നതും മണ്ണിനടിയില്‍ എവിടെയോ മറഞ്ഞ് കിടക്കുന്നതുമായ ഉറവയിലെ ജലം കുടിക്കുവാനും, ആ ജലത്താല്‍ സ്വയം കഴുകി ശുദ്ധി വരുത്തുവാനും ആവശ്യപ്പെടുകയും ചെയ്തു. ഇതിന് ശേഷം ആ ഗുഹയില്‍ വെച്ചുണ്ടായ രോഗശാന്തികളുടെ വാര്‍ത്തകള്‍ വളരെ പെട്ടെന്ന് തന്നെ പ്രചരിച്ചു തുടങ്ങിയിരിന്നു, കൂടുതല്‍ പ്രചരിക്കുന്തോറും കൂടുതല്‍ ജനങ്ങള്‍ ആ വിശുദ്ധ സ്ഥലം സന്ദര്‍ശിക്കുവാന്‍ കടന്നു വരാന്‍ തുടങ്ങി. ഈ അത്ഭുത സംഭവങ്ങളുടെ അഭൂതപൂര്‍വ്വമായ പ്രസിദ്ധിയും, ആ ബാലികയുടെ നിഷ്കളങ്കതയും, കണക്കിലെടുത്ത് ടാര്‍ബ്സിലെ മെത്രാനെ ഈ സംഭവങ്ങളെപ്പറ്റിയുള്ള ഒരു നീതിയുക്തമായ അന്വേഷണത്തിനു ഉത്തരവിടുവാന്‍ പ്രേരിപ്പിച്ചു. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹം ഈ പ്രത്യക്ഷപ്പെടലുകള്‍ അതിമാനുഷികമാണെന്ന് പ്രഖ്യാപിക്കുകയും, മാതാവിന്റെ ജന്മപാപരഹിതമായ ഗര്‍ഭധാരണത്തെ ആ ഗുഹയില്‍ (Grotto) പരസ്യമായി വണങ്ങുവാന്‍ വിശ്വാസികള്‍ക്ക് അനുവാദം കൊടുക്കുകയും ചെയ്തു. ഇതിനിടെ ലൂര്‍ദ്ദിലെ മാതാവിന്റെ മാധ്യസ്ഥതയില്‍ നടന്നിട്ടുള്ള നിരവധി അത്ഭുതങ്ങള്‍ മൂലം കന്യകാ മാതാവിന്റെ പ്രത്യക്ഷീകരണത്തിന് (Apparition of the Immaculate Virgin Mary)’ ഓര്‍മ്മതിരുനാള്‍ സ്ഥാപിക്കുവാന്‍ തിരുസഭയെ പ്രേരിപ്പിച്ചു. അധികം താമസിയാതെ അവിടെ ഒരു ചെറിയ ദേവാലയം ഉയര്‍ന്നു. അന്ന് മുതല്‍ ആയിരകണക്കിന് തീര്‍ത്ഥാടകര്‍ എല്ലാ വര്‍ഷവും തങ്ങളുടെ നേര്‍ച്ചകള്‍ നിറവേറ്റുവാനും, പലവിധ നിയോഗങ്ങള്‍ക്കുമായി അവിടം സന്ദര്‍ശിക്കുവാന്‍ തുടങ്ങി. ഇന്ന് ഫ്രാന്‍സ് സന്ദര്‍ശിക്കുന്ന എല്ലാ വ്യക്തികളും പരിശുദ്ധ കന്യകാ മാതാവ് പ്രത്യക്ഷപ്പെട്ട ഈ ഗുഹ സന്ദര്‍ശിക്കുന്നു. തിരുസഭ ഏറെ പ്രാധാന്യം നല്‍കുന്ന മഹത്വമേറിയ മരിയൻ തീർത്ഥാടന സ്ഥലങ്ങളിലൊന്നാണ് ലൂര്‍ദ്ദ്. മാതാവിന്റെ ഈ പ്രത്യക്ഷപ്പെടല്‍ അനേകര്‍ക്ക് പരിവര്‍ത്തനത്തിന്റെ പാതയില്‍ സധൈര്യം മുന്നേറുവാനും, മാനസാന്തരത്തിന്‍റെ പുതിയ പാത തുറക്കാനും തുണയായിട്ടുണ്ട്. ഇവരുടെ പരിവര്‍ത്തനങ്ങള്‍ ലോകത്തിന്റെ പുരോഗതിക്കും സഹായകമായിട്ടുണ്ട്, എന്തുകൊണ്ടെന്നാല്‍, ഒരു ഹൃദയത്തിന്റെ പരിവര്‍ത്തനത്തില്‍ നിന്നു പോലും ലോകത്തിനു നേട്ടം ഉണ്ടാകുന്നുണ്ട് എന്നത് യാഥാര്‍ഥ്യമാണ്. .ബെര്‍ണാദീത്തായേ അടക്കം ചെയ്തിരിക്കുന്നത് ഫ്രാന്‍സിന്റെ വടക്കെ അറ്റത്തുള്ള നെവേഴ്സ് എന്ന സ്ഥലത്താണ് . അവളുടെ മൃതശരീരം, ഇന്നും അഴുകാതെയാണിരിക്കുന്നത്. അവളെ സ്മരിക്കുന്നതും, മാതാവിനോടുള്ള അവളുടെ സംഭാഷണം വായിക്കുന്നതും വളരെ മാധുര്യമേറിയതാണ്: 1886 ല്‍ അവള്‍ പരിശുദ്ധ അമ്മക്ക് എഴുതിയ ലേഖനത്തില്‍ പറയുന്നതിപ്രകാരമാണ്, “അല്ലയോ മാതാവേ, നീ തന്നെ തന്നെ താഴ്ത്തികൊണ്ട്, ഭൂമിയില്‍ വരികയും നിസ്സഹായയും പാവപ്പെട്ടവളുമായ ഈ പെണ്‍കുട്ടിക്ക് പ്രത്യക്ഷപ്പെടുകയും ചെയ്തു, ഭൂമിയിലേയും, സ്വര്‍ഗ്ഗത്തിലേയും രാജ്ഞിയായ നീ, എന്നെ ലോകത്തിന് വേണ്ടിയുള്ള ഏറ്റവും എളിയ ഉപകരണമാക്കിമാറ്റുവാന്‍ പ്രസാദിക്കണമേ”. ഫെബ്രുവരി 11ന് ആഗോള സഭ ലൂർദ് മാതാവിന്റെ തിരുനാൾ ആഘോഷിക്കുകയാണ്. അന്നേ ദിനം തന്നെയാണ് ലോകമെമ്പാടും രോഗീ ദിനമായി ആചരിക്കുന്നതും. ഇന്ന് ലൂർദിൽ മാത്രമല്ല, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിശുദ്ധ അമ്മയുടെ സാന്നിധ്യത്താൽ ഒത്തിരിയേറെ അടയാളങ്ങളും അത്ഭുതങ്ങളും നടന്നു കൊണ്ടിരിക്കുന്നു. അതിനാൽ അന്നേ ദിനം രോഗികൾക്കായി പ്രാർത്ഥിക്കുമ്പോൾ,എല്ലാ രോഗികളേയും പരിശുദ്ധ അമ്മയുടെ തൃപ്പാദത്തിൽ സമർപ്പിക്കാം. പരി. അമ്മേ ലൂർദ്ദ് മാതാവേ അങ്ങയുടെ ശക്തമായ മാദ്ധ്യസ്ഥത്താൽ ഞങ്ങളെ അങ്ങയുടെ പ്രിയ പുതനിലേക്ക് കൂടുതൽ അടുപ്പിക്കേണമേ. ആമേൻ
13th of February 2024
""