സ്കൂളിൽ നാം പല തവണ കേൾക്കുന്നതാണ് - ‘ചൊട്ടയിലെ ശീലം ചുടല വരെ’ എന്ന് . എന്നാൽ പരിശ്രമവും ദൈവ കൃപയും ഉണ്ടെങ്കിൽ നമുക്ക് ഏതവസ്ഥയിലും വിജയം വരിക്കുവാൻ സാധിക്കും എന്നു ലോകത്തിനു കാണിച്ചു കൊടുത്ത വിശുദ്ധനായിരുന്നു വി. ഫ്രാൻസീസ് സാലസ് വിശുദ്ധന്റെ കുടുംബത്തിൽ അപ്പനും അപ്പാപ്പനുമൊക്കെ വലിയ ദ്യേഷ്യ പ്രകൃതിയുള്ളവരായിരുന്നു. സ്വാഭാവികമായും അതേ പ്രകൃതി തന്നെയാണ് വിശുദ്ധനും ഉണ്ടായിരുന്നത്. അതേ അവസ്ഥയിൽ തന്നെയാണ് സെമിനാരിയിലും ചേർന്നത്. വൈദിക വിദ്യാർത്ഥിയായിക്കുമ്പോഴും എത്ര ശ്രമിച്ചിട്ടും മാറ്റുവാനും കഴിയാത്തതു മൂലം സാലസ് വളരേ മന:പ്രയാസത്തിലുമായിരുന്നു. അദ്ദേഹം ദ്യേഷ്യപ്പെടാത്ത ഒരു വ്യക്തി പോലും സെമിനാരിയിലും ഉണ്ടായിരുന്നില്ല. ഒരു വൈദികനായാൽ ഇത് വലിയ വിപത്തായി മാറുമെന്നറിഞ്ഞിട്ടും ദ്യേഷ്യ പ്രകൃതി മാറ്റുവാൻ കഴിഞ്ഞില്ല. തിരുപ്പട്ടം സ്വീകരിക്കേണ്ട സമയം അടുത്തു തുടങ്ങി. അദ്ദേഹം എത്ര ശ്രമിച്ചിട്ടും ഈ കോപ പ്രകൃതി മാറ്റുവാൻ സാധിക്കാത്തതിനാൽ തിരുപ്പട്ടം സ്വീകരിക്കാതെ തിരിച്ച് വീട്ടിലേക്ക് മടങ്ങുവാൻ സങ്കടത്തോടെ തീരുമാനമെടുത്തു. തിരികെ പോകാനായി എല്ലാ സാധനങ്ങളും പായ്ക്ക് ചെയ്ത് റെഡിയാക്കി വെച്ച് ദേവാലയത്തിൽ അൾത്താരയുടെ മുമ്പിൽ ചെന്ന് ഈശോയോട് സങ്കടത്തോടെ കരഞ്ഞു പറഞ്ഞു: എന്റെ ഈ നിയന്ത്രിക്കാനാവത്ത കോപ പ്രകൃതി മൂലം ഞാൻ ദൈവവിളി ഉപേക്ഷിച്ച് തിരിച്ചു പോകുകയാണ്. എന്നോട് കരുണ തോന്നി എന്നെ തൊട്ടു സൌഖ്യപ്പെടുത്തണമേ. അൾത്താരയുടെ മുന്നിൽ കുറേ സമയം കമിഴ്ന്ന് കിടന്നു പ്രാർത്ഥിച്ചു. അവിടെ നിന്ന് എഴുന്നേറ്റ ഫ്രാൻസീസ് സാലസ് പിന്നീട് ജീവിതത്തിൽ ഒരിക്കലും ആരോടും ദ്വേഷ്യപ്പെട്ടിട്ടില്ല. ദൈവം അദ്ദേഹത്തെ സ്പർശിച്ചിരുന്നു. തിരുസഭയിലെ ഏറ്റവും ശാന്തനായ വിശുദ്ധൻ ആരാണെന്ന് ചോദിച്ചാൽ ഒരു ഉത്തരമേയുള്ളൂ - അത് വിശുദ്ധ ഫ്രാൻസീസ് സാലസാണ്. ദൈവത്തിനു മാത്രമേ ഒരാളെ പൂർണ്ണമായി മാറ്റുവാൻ കഴിയൂ. എഴുത്തുകാരുടെ സ്വർഗീയ മദ്ധ്യസ്ഥനായാണ് വി. ഫ്രാന്‍സിസ് സാലസ് അറിയപ്പെടുന്നത്. ഫ്രാന്‍സില്‍, ഒരു യാഥാസ്ഥിതിക സമ്പന്ന കുടുംബത്തില്‍ 1567 ആഗസ്റ്റ് 21-ന് ജനിച്ചു. 13 മക്കളില്‍ മൂത്തവനായിരുന്നു ഫ്രാന്‍സീസ്. 25-ാമത്തെ വയസില്‍ പാദുവായില്‍നിന്ന് നിയമത്തില്‍ ഡോക്ടര്‍ ബിരുദം നേടി. അടുത്തവര്‍ഷം, സെനറ്ററാകാനുള്ള അവസരം വേണ്ടെന്നുവച്ച്, പിതാവിന്റെ ശക്തമായ എതിര്‍പ്പു വകവയ്ക്കാതെ, പൗരോഹിത്യം സ്വീകരിക്കാന്‍ തീരുമാനിച്ചു. അന്നു ജനീവായിലും മറ്റും പ്രൊട്ടസ്റ്റന്റു സ്വാധീനത്തില്‍ പ്രചരിച്ചിരുന്ന തെറ്റായ ആശയങ്ങള്‍ക്കെതിരെ ഫ്രാന്‍സീസ് ശക്തമായി പ്രതികരിച്ചു. സഭയുടെ നിയമങ്ങള്‍, സംവാദങ്ങള്‍ എന്ന തലക്കെട്ടില്‍ ക്രോഡീകരിച്ച് ലഘുലേഖകളാക്കി പ്രചരിപ്പിച്ചുകൊണ്ടിരുന്നു. ഫ്രാന്‍സീസിന്റെ പ്രസംഗങ്ങള്‍ കേള്‍ക്കാന്‍ കൂടുതല്‍ ആളുകള്‍ വന്നുതുടങ്ങി. പ്രസംഗത്തേക്കാള്‍ അവരെ ആകര്‍ഷിച്ചത് അദ്ദേഹത്തിന്റെ വിനയവും ദയയും ക്ഷമാശീലവും അനുകമ്പയും മറ്റുമായിരുന്നു. അദ്ദേഹം അനായാസം അവതരിപ്പിച്ച വാദമുഖങ്ങള്‍ക്കു ഫലമുണ്ടായി. നാലുവര്‍ഷം, ജീവന്‍ പണയംവച്ച് ചെയ്ത കഠിനാദ്ധ്വാനത്താല്‍ 70,000 വിശ്വാസികളെ തിരികെ സഭയിലെത്തിക്കുന്നതില്‍ വിജയിച്ചു. പൂട്ടിക്കിടന്ന ദൈവാലയങ്ങളെല്ലാം തുറന്നു സജീവമായി. ഫ്രാന്‍സീസിന്റെ ജീവിതവിശുദ്ധിയും കഠിനാദ്ധ്വാനവും ബോധ്യപ്പെട്ട പോപ്പ് ക്ലമന്റ് VIII അദ്ദേഹത്തെ 1599-ല്‍ സഹായമെത്രാന്‍ സ്ഥാനത്തേക്കുയര്‍ത്തി. അന്നു ഫ്രാന്‍സീസിനു വെറും 32 വയസ്സായിരുന്നു പ്രായം. 1602-ല്‍ ഗ്രാനിയര്‍ ബിഷപ്പ് ദിവംഗതനായപ്പോള്‍ ഫ്രാന്‍സീസ് തല്‍സ്ഥാനം ഏറ്റെടുത്തു. അങ്ങനെ ഇരുപതുവര്‍ഷം ദീര്‍ഘിച്ച സംഭവബഹുലമായ രൂപതാ ഭരണത്തിന് ആരംഭം കുറിച്ചു. ബിഷപ്പായ ഫ്രാന്‍സീസ് ആര്‍ഭാടം തീര്‍ത്തും ഒഴിവാക്കി. ദരിദ്രരുടെകൂടെ കഴിയാന്‍ തീരുമാനിച്ച അദ്ദേഹം ഭക്ഷണവും വസ്ത്രവും ജീവിതരീതിയും ഏറ്റവും സാധാരണമാക്കി. തീര്‍ത്തും അവഗണിക്കപ്പെട്ടുകിടന്ന ഇടവകകളില്‍പ്പോലും അദ്ദേഹം കഷ്ടപ്പെട്ടു ചെന്നെത്തി സുവിശേഷം പ്രസംഗിക്കുകയും കുമ്പസാരം കേള്‍ക്കുകയും സന്ന്യാസ സഭകളെ കാലത്തിനൊത്തവിധം പരിഷ്‌കരിക്കുകയും ചെയ്തു. യുവാക്ക ളെയും വൃദ്ധരെയും ഒരുപോലെ ആദ്ധ്യാത്മിക കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ തക്കവിധം അവതരണശൈലി തന്നെ അതീവലളിതമാക്കി. എല്ലാ വര്‍ഷവും വൈദികരുടെ സിനഡു വിളിച്ചുകൂട്ടി. 1622 ഡിസംബര്‍ 28-ന് ഫ്രാന്‍സിസ് ചരമമടഞ്ഞു. പോപ്പ് അലക്‌സാണ്ടര്‍ VII 1622 ജനുവരി 7-ന് ഫ്രാന്‍സീസിനെ ദൈവദാസനാക്കുകയും 1665-ല്‍ വിശുദ്ധനായി പ്രഖ്യാപിക്കുകയും ചെയ്തു. 1877 നവംബര്‍ 16-ന് പോപ്പ് പയസ് IX വി. ഫ്രാന്‍സീസ് സാലസിനെ വേദപാരംഗതനായി ഉയര്‍ത്തി. 1923 ജനുവരി 26-ന് അദ്ദേഹത്തെ എല്ലാ എഴുത്തുകാരുടെയും സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥനായി പതിനൊന്നാം പീയൂസ് മാര്‍പാപ്പ പ്രഖ്യാപിക്കുകയും ചെയ്തു. ജനുവരി 24 ന് സഭ ഈ വിശുദ്ധന്റെ തിരുനാൾ ആഘോഷിക്കുന്നു. വി. ഫ്രാൻസീസ് സാലസേ, എല്ലാവരോടും ദ്യേഷ്യപ്പെടുന്ന പ്രകൃതിയുള്ള ഞങ്ങൾക്ക് ശാന്തതയും എളിമയും ലഭിക്കുവാൻ വേണ്ടി പ്രാർത്ഥിക്കേണമേ ആമേൻ
31st of January 2024
""