ഡിസംബര്‍ 28 അവര്‍ പൊയ്‌ക്കഴിഞ്ഞപ്പോള്‍ കര്‍ത്താവിന്റെ ദൂതന്‍ സ്വപ്‌നത്തില്‍ പ്രത്യക്‌ഷപ്പെട്ടു ജോസഫിനോടു പറഞ്ഞു: എഴുന്നേറ്റ് ശിശുവിനെയും അമ്മയെയും കൂട്ടി ഈജിപ്‌തിലേക്കു പലായനം ചെയ്യുക. ഞാന്‍ പറയുന്നതുവരെ അവിടെ താമസിക്കുക. ഹേറോദേസ് ശിശുവിനെ വധിക്കാന്‍ വേണ്ടി ഉടനെ അന്വേഷണം തുടങ്ങും. അവന്‍ ഉണര്‍ന്ന്, ശിശുവിനെയും അമ്മയെയും കൂട്ടി, ആ രാത്രിതന്നെ ഈജിപ്‌തിലേക്കുപോയി; ഹേറോദേസിന്റെ മരണംവരെ അവിടെ വസിച്ചു. ഈജിപ്‌തില്‍നിന്നു ഞാന്‍ എന്റെ പുത്രനെ വിളിച്ചു എന്നു പ്രവാചകനിലൂടെ കര്‍ത്താവ് അരുളിച്ചെയ്‌തതു പൂര്‍ത്തിയാകാനാണ് ഇതു സംഭവിച്ചത്. ജ്‌ഞാനികള്‍ തന്നെ കബളിപ്പിച്ചെന്നു മനസ്‌സിലാക്കിയ ഹേറോദേസ് രോഷാകുലനായി. അവരില്‍നിന്നു മനസ്‌സിലാക്കിയ സമയമനുസരിച്ച് അവന്‍ ബേത്‌ലെഹെമിലെയും സമീപപ്രദേശങ്ങളിലെയും രണ്ടും അതില്‍ താഴെയും വയസ്‌സുള്ള എല്ലാ ആണ്‍കുട്ടികളെയും ആളയച്ചു വധിച്ചു. ഇങ്ങനെ, ജറെമിയാപ്രവാചകന്‍ വഴി അരുളിച്ചെയ്യപ്പെട്ടതു പൂര്‍ത്തിയായി: മത്തായി 2 : 13-17 സുവിശേഷത്തില്‍ പറഞ്ഞിരിക്കുന്നത് പോലെ ക്രൂരനായ ഹെറോദേസ് ചക്രവര്‍ത്തിയാല്‍ കൊല്ലപ്പെട്ട പിഞ്ചു പൈതങ്ങളുടെ തിരുനാള്‍ ഇന്ന് നാം ആഘോഷിക്കുകയാണ്. ഇന്നത്തെ തിരുനാള്‍ കൊണ്ട് വെളിവാക്കപ്പെടുന്നത് എത്രമാത്രം ക്രൂരത ആ പൈതങ്ങളുടെ മേല്‍ ചൊരിയപ്പെട്ടുവോ അതിനും മേലെ സ്വര്‍ഗ്ഗീയ അനുഗ്രഹങ്ങള്‍ അവരില്‍ വര്‍ഷിക്കപ്പെട്ടു എന്നുള്ളതാണ്. അതിനാല്‍ ഭൂമി മുഴുവന്‍ ആഹ്ലാദിക്കട്ടെ, ധാരാളം സ്വര്‍ഗ്ഗീയ വിശുദ്ധര്‍ക്ക് ജന്മം നല്‍കുകയും, സകലവിധ നന്മയുംനിറഞ്ഞ തിരുസഭ ജയഭേരി മുഴക്കട്ടെ. വിശുദ്ധ അഗസ്റ്റിൻ ഈ കുഞ്ഞി പൈതങ്ങളെക്കുറിച്ച് പറയുന്നത് ഇപ്രകാരമാണ് “ജൂദായിലെ ബെത്ലഹെമേ നീ അനുഗ്രഹിക്കപ്പെട്ടവളാകുന്നു! നിന്റെ സ്വന്തം പൈതങ്ങള്‍ ക്രൂരമായി വധിക്കപ്പെട്ടത് മൂലം ക്രൂരനായ ഹെറോദിന്റെ മനുഷ്യത്വരഹിതമായ പ്രവര്‍ത്തികളാല്‍ നീ ഏറെ സഹിക്കപ്പെട്ടവളാണ് എങ്കിലും ഇതിലൂടെ നിന്റെ വിശുദ്ധരായ പൈതങ്ങളെ അതിഥികളായി ദൈവത്തിനു നല്‍കിയതിനാല്‍ നീ മഹത്വമേറിയവളായിരിക്കുന്നു. പരിപൂര്‍ണ്ണ അധികാരങ്ങളോടുകൂടി നാം ഈ പൈതങ്ങളുടെ സ്വര്‍ഗ്ഗീയ ജന്മദിനം നാം ആഘോഷിക്കുകയാണ്, കാരണം വര്‍ത്തമാന കാലത്തെ ആസ്വദിക്കുന്നതിനു മുന്‍പേ തന്നെ അനശ്വരമായ ആത്യന്തിക ജീവിതാനുഗ്രഹം നേടുവാന്‍ അവര്‍ക്ക് സാധിച്ചിരിക്കുന്നു. തങ്ങളുടെ ധീരമായ പ്രവര്‍ത്തനങ്ങള്‍ മൂലം ഓരോ രക്തസാക്ഷിയുടേയും അമൂല്യമായ മരണം പ്രശംസാര്‍ഹമാണ്, പക്ഷേ പെട്ടെന്ന് നേടിയ ദൈവീക വിശുദ്ധി മൂലം ദൈവത്തിന്റെ ദൃഷ്ടിയില്‍ ഈ കുഞ്ഞു പൈതങ്ങളുടെ മരണവും അമൂല്യമാണ്. തങ്ങളുടെ ജീവിതത്തിന്റെ തുടക്കത്തില്‍ തന്നെ അവര്‍ ഈ ലോകത്ത് നിന്നും കടന്നുപോയിരിക്കുന്നു. വര്‍ത്തമാനകാല ജീവിതത്തിന്റെ അവസാനം അവരെ സംബന്ധിച്ചിടത്തോളം മഹത്വത്തിന്റെ തുടക്കമായിരുന്നു. അവരുടെ അമ്മയുടെ മടിയില്‍ നിന്നും ഹേറോദിന്റെ ക്രൂരത അവരെ പിച്ചിചീന്തിയിരിക്കുന്നു. ആയതിനാല്‍ 'ശിശുക്കളായ രക്തസാക്ഷി പുഷ്പങ്ങള്‍' എന്നവര്‍ വാഴ്ത്തപ്പെടുന്നു. കൊടുംശൈത്യകാലത്ത് ക്രൂരമായി വധിക്കപ്പെട്ടത് മൂലം പക്വതയാര്‍ജ്ജിച്ച് തിരുസഭയില്‍ ആദ്യം പുഷ്പിച്ച പുഷ്പങ്ങളായാണ് സഭ അവരെ ആദരിക്കുന്നത്. ഈ ദിനത്തിൽ ഇന്നും ഗർഭഛിദ്രത്തിലൂടെ അന്നു കൊല്ലപ്പെട്ട നിഷ്ക്കളങ്ക ശിശുക്കളേക്കാൾ എത്രയോ ദശലക്ഷം കുഞ്ഞുങ്ങളാണ് വർഷം തോറും വധിക്കപ്പെടുന്നത്. എന്തെല്ലാം നന്മകൾ ഉദ്ദേശിച്ചായിരുന്നു ദൈവം അവർക്കെല്ലാം അമ്മമാരുടെ ഉദരത്തിൽ ഉരുവാക്കിയത്. ദൈവം ആദ്യം പ്രവർത്തിയാണ് തീരുമാനിക്കുന്നത്. അതിനു ശേഷം മാത്രമേ ഒരോ കുഞ്ഞിനും ജന്മം നൽകുന്നുള്ളൂ എന്ന് തിരുവചനം നമ്മെ പഠിപ്പിക്കുന്നു. നാം ദൈവത്തിന്റെ കരവേലയാണ്; നാം ചെയ്യാന്‍വേണ്ടി ദൈവം മുന്‍കൂട്ടി ഒരുക്കിയ സത്‌പ്രവൃത്തികള്‍ക്കായി യേശുക്രിസ്‌തുവില്‍ സൃഷ്‌ടിക്കപ്പെട്ടവരാണ്. എഫേസോസ് 2 : 10 അപ്പോൾ ഗർഭഛിദ്രത്തിലൂടെ ഒരു കുഞ്ഞ് വധിക്കപ്പെടുമ്പോൾ ദൈവത്തിന്റെ പദ്ധതികളാണ് അട്ടിമറിക്കപ്പെടുന്നത്. അതുകൊണ്ടാണ് സഭ ഗർഭഛിദ്രത്തെ എതിർക്കുന്നത്. നമുക്കും ഇന്നും വധിക്കപ്പെടുന്ന നിഷ്ക്കളങ്ക ശിശുക്കൾക്ക് വേണ്ടി തീക്ഷ്ണമായി പ്രാർത്ഥിക്കാം.
28th of December 2023
""