റിട്ടയർ ചെയ്ത അധ്യാപികയായ അമ്മ കുടുംബ പ്രാർത്ഥന കഴിഞ്ഞപ്പോൾ ഗൗരവത്തോടെ മക്കളോടു ചോദിക്കുന്നു "സ്വർഗ്ഗത്തിൽ നിന്ന് OTP നിങ്ങളുടെ മൊബൈലിൽ വന്നിട്ടുണ്ടോ? പ്രാർത്ഥന കഴിയുമ്പോഴേക്കും നിങ്ങൾ ഇത്രയും ആകാംക്ഷയോടെ മൊബൈൽ ഫോൺ നോക്കുന്നതു കണ്ടപ്പോൾ ചോദിച്ചതാണ്. ദൈവം നമ്മുടെ പ്രാർത്ഥനക്ക് ഇത്രയും വേഗത്തിൽ ഉത്തരം തന്നോ മക്കളേ? അമ്മ കളിയാക്കുന്നതാണ് എന്ന് മക്കൾക്ക് മനസ്സിലായപ്പോൾ അല്പം ജാള്യതയുണ്ടെങ്കിലും ചിരിച്ചു പോയി. അമ്മ മക്കളെ മുഴുവൻ മാറി മാറി വിളിച്ചിട്ടാണ് മക്കൾ രാത്രിയിലെ കുടുംബ പ്രാർത്ഥനക്ക് മുറികളിൽ നിന്ന് മനസ്സില്ലാ മനസ്സോടെ എഴുന്നേറ്റു വന്നത്. എല്ലാവരും മൊബൈലിൽ തിരക്കിലായിരുന്നു. വിളിച്ചവർ ഇപ്പോൾ വരാം എന്ന് പറയുന്നുണ്ടെങ്കിലും എഴുന്നേറ്റു വരേണ്ടെ? മുകളിലത്തെ മുറികളിൽ നിന്നും ഗോവണി ഇറങ്ങി വരുന്ന മക്കൾ മൊബൈലിൽ ചാറ്റ് ചെയ്തു കൊണ്ടാണ് പ്രാർത്ഥനക്ക് വരുന്നത്. കൃത്യം അരമണിക്കൂറാണ് കുടുംബ പ്രാർത്ഥന. അമ്മയും അപ്പനും ഭക്തിയോടെ പ്രാർത്ഥിക്കുന്നു. മക്കൾ ജപമാലയിൽ പങ്കെടുക്കുന്നുണ്ടെങ്കിലും മനസു കൊണ്ട് മറ്റെവിടെയോ യാണ്. ഇതൊരു ദിനചര്യയായതു കൊണ്ട് അത് തെറ്റിക്കാതിരിക്കുവാൻ കൂടുന്നുവെന്ന് മാത്രം. ബൈബിൾ വായന കഴിഞ്ഞ് യാന്ത്രികമായി സ്തുതിയും ചൊല്ലി മൊബൈൽ ആകാംക്ഷയോടെ കയ്യിലെടുക്കുന്നു. ഇത് നമ്മുടെയൊക്കെ വീടുകളിലത്തെ സാധാരണ അവസ്ഥയാണ്. മൊബൈൽ ഫോൺ നമ്മുടെ ജീവിതത്തിന്റെ ഒഴിച്ചു കൂടാനാവത്ത അവസ്ഥയായി മാറിയിരിക്കുന്നു. ഏതാനും നാൾ മുമ്പ് ഞാൻ യുവജനങ്ങൾക്ക് ബൈബിൾ ക്ലാസ് എടുക്കുവാനും ആരാധനാ നയിക്കുവാനുമായി പോയിരുന്നു. ക്ലാസു കഴിഞ്ഞായിരുന്നു ദിവ്യബലി. താഴെയും ബാൽക്കണിയിലും ഇരുന്ന് കുർബ്ബാന കാണുവാൻ സൌകര്യമുള്ള പള്ളിയാണ്. ഞാൻ താഴെ സൌകര്യമില്ലാത്തതിനാൽ ബാൽക്കണിയിലാണ് ഇരുന്നത്. കുർബ്ബാനയിൽ കാര്യമായി ആരും പ്രതികരിക്കാതിരിക്കുന്നതു കണ്ടപ്പോൾ നോക്കിയപ്പോൾ കണ്ട കാഴ്ച്ച എന്നെ ഒത്തിരി വേദനിപ്പിച്ചു. ഭൂരിഭാഗവും എന്റെ ക്ലാസിലും ആരാധനയിലും വളരെ ഭക്തിപൂർവ്വം പങ്കെടുത്ത നേതാക്കന്മാരും യുവജനങ്ങളും മൊബൈലിൽ സ്വസ്ഥമായി ചാറ്റ് ചെയ്യുകയാണ് - അതും ദിവ്യബലിയുടെ സമയത്ത്. ഇന്ന് ഇത് പുതിയ ഒരു കാര്യമല്ല എന്ന് നമുക്കെല്ലാവർക്കും അറിയാം. ഇക്കാലത്ത് ട്രെയിനിലോ ബസ്സിലോ യാത്ര ചെയ്യുമ്പോൾ മിക്കവാറും എല്ലാവരും മെബൈലിൽ തിരക്കിലായിരിക്കും. എല്ലാ ചെറുപ്പക്കാരുടേയും ചെവിയിൽ ബ്ലുടൂത്ത് ഇയർ ഫോണും ഉണ്ടാകും. ആരും ആരോടും സംസാരിക്കുന്നില്ല. പണമിടപാടു കൂടി മൊബൈലിലായപ്പോൾ കണ്ണട പോലെ അനുദിന ജീവിതത്തിന്റെ ഒഴിവാക്കാനാവത്ത ഭാഗമായി മാറി മൊബൈൽ ഫോൺ . സോഷ്യൽ മീഡിയ ലോകം കീഴടക്കിയ കാല ഘട്ടം. ആത്മീയ ലോകത്തു പോലും ലൈക്കിനും ഷെയറിനും വരിക്കാരെ (subscribers) കൂടുതൽ ലഭിക്കുവാൻ നെട്ടോട്ടമോടുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ മാറിക്കഴിഞ്ഞു. മൊബൈൽ ഫോണിലൂടെയാണ് സാത്താൻ ഇന്ന് നമ്മെ കയറില്ലാ കയറു കൊണ്ട് കെട്ടിയിട്ടിരിക്കുന്നത്. ശ്രദ്ധിച്ചില്ലെങ്കിൽ നമ്മിലെ ആത്മീയ മനുഷ്യൻ താളം തെറ്റുവാൻ അധികം സമയമൊന്നും വേണ്ട. കണ്ണുകളും ചിന്തകളും നമ്മെ നിയന്ത്രണമില്ലാത്ത അജ്ഞാത ലോകത്ത് എത്തിക്കും. ചിട്ടയോടു കൂടി പ്രാർത്ഥിച്ചിരുന്ന പല ഭവനങ്ങളും ജീവിതങ്ങളും താളം തെറ്റിക്കഴിഞ്ഞു. പല അത്യാഹിതങ്ങളും, ആത്മഹത്യകളും , വിവാഹ മോചനവും, കുറ്റകൃത്യങ്ങളും പ്രത്യേകിച്ച് യുവ തലമുറയെ ഗ്രസിച്ച് താളം തെറ്റിച്ചു കഴിഞ്ഞു. ദൈവത്തോട് ചേർന്ന് നിൽക്കാൻ ആത്മീയരായ നമ്മൾ ആഗഹിക്കുന്നുണ്ടെങ്കിൽ ഇനി ഒന്നു മാറി ചിന്തിക്കേണ്ടിയിരിക്കുന്നു. മൊബൈൽ ഫോണിന്റെ ഉടമസ്ഥൻ ഞാനാണെങ്കിലും ഞാൻ അതിന്റെ അടിമയായി മാറിക്കഴിഞ്ഞു. മൊബൈൽ ഫോണിൽ ബൈബിൾ ആപ്പ് ഉണ്ടെങ്കിലും നാം എത്ര പേർ വായിക്കുന്നുണ്ട് ? എപ്പോഴെങ്കിലും വായിക്കുമ്പോൾ തന്നെ ബൈബിൾ കയ്യിലെടുത്ത് വായിക്കുന്ന അഭിക്ഷേകം ലഭിക്കുന്നുണ്ടോ എന്ന് ഒന്ന് ആത്മശോധന ചെയ്യുന്നത് നല്ലതാണ്. യു ട്യൂബിൽ എത്രയോ വചന പ്രഘോഷണങ്ങൾ ഉണ്ട് - പക്ഷേ നമ്മൾ ഭക്തിയോടെ കേൾക്കാറുണ്ടോ ? ഇനി നമുക്കൊന്നു മാറി ചിന്തിക്കേണ്ട സമയമായി. ആത്മീയരായ നമ്മളെ ഒരു ആവശ്യവുമില്ലാതെ സത്താൻ മൊബൈൽ ഫോൺ വഴി എപ്പോഴും തിരക്കുള്ളവനാക്കിയിരിക്കുന്നു. അല്പ സമയം പോലും ദൈവസന്നിധിയിൽ ശാന്തമായിരിക്കുവാനും പ്രാർത്ഥിക്കുവാനും നമുക്ക് കഴിയുന്നില്ല. ദിവ്യബലിയിൽ അഞ്ചു മിനിറ്റു പോലും ഭക്തിയോടെ നില്ക്കുവാൻ നമുക്ക് ഏകാഗ്രതയും ഭക്തിയും ലഭിക്കുന്നുണ്ടോ? വചനം നമ്മെ ശക്തമായി ഓർമ്മിപ്പിക്കുന്നു. പിശാചു തന്റെ ഇഷ്ട നിർവ്വഹണത്തിനു വേണ്ടി അവരെ അടിമകളാക്കിയിട്ടുണ്ടെങ്കിലും, അവർ സുബോധം വീണ്ടെടുത്ത് ആ കെണിയിൽ നിന്ന് രക്ഷപെട്ടേക്കാം. (2 തിമോത്തി 2:26) മൊബൈൽ ഫോൺ നമ്മെ നിയന്ത്രിക്കുന്നതിനു പകരം അതിനെ നമ്മുടെ നിയന്ത്രണത്തിലാക്കാനുള്ള കൃപക്ക് വേണ്ടി നമുക്ക് തീക്ഷ്ണമായി പ്രാർത്ഥിക്കാം. തീക്ഷ്ണമായി നമ്മൾ ഉണരേണ്ടതായ സമയമായിരിക്കുന്നു !
13th of October 2023
""