നാട്ടിൻപുറത്തെ ഒരു സായാഹ്നം.റോഡരികിൽ ധാരാളം കാറുകളും ഓട്ടോറിക്ഷകളും പാർക്ക് ചെയ്തിട്ടുണ്ട്. എല്ലാവരും കൂട്ടം കൂടി നിൽക്കുന്നതിന്റെ കാരണം അറിയുവാനുള്ള ആകാംക്ഷയോടെ ഞാനും വാഹനം നിർത്തിയതാണ്. എണ്ണയിൽ കായബജ്ജി കടലമാവിൽ വറുക്കുന്ന മണം മൂക്കിലേക്ക് അടിച്ചു കയറി. കൂടി നിൽക്കുന്നവരെല്ലാം ചെറുപ്പക്കാരാണ്. ഏതാനും യുവതികളും കുഞ്ഞുങ്ങളുമുണ്ട്. ഒരു നാലുചക്ര സൈക്കിൾ ചക്ര ഉന്തുവണ്ടിയിൽ നിൽക്കുന്ന കട. ബജ്ജി ഉണ്ടാക്കുന്നവനെ നാട്ടിൽ ഇതിനു മുൻപ് കണ്ടിട്ടില്ല. അപ്പോഴാണ് മനസ്സിലായത് അദ്ദേഹം ഒരു ബംഗാളിയാണെന്ന്. വൃത്തിഹീനമായ പരിസരം. ബജ്ജി വറുക്കുന്ന എണ്ണ കറുത്ത നിറമായിരിക്കുന്നു. ഉണ്ടാക്കുന്നത് എണ്ണയിൽ നിന്ന് കോരി എടുക്കുന്നതിനു മുൻപ് ആവശ്യക്കാർ. ബജ്ജി മാത്രമല്ല മറ്റു പല വിഭവങ്ങളും ഉണ്ട്.എല്ലാം എവിടെയോ പാചകം ചെയ്തു കൊണ്ടു വരുന്നതാണ്.ബംഗാളി ഒരുവിധം നന്നായി മലയാളം സംസാരിക്കുന്നു! കച്ചവടം ഉഷാർ ! നമ്മുടെ യുവജനങ്ങൾ റോഡരികിലും തട്ടുകടകളിലും കിട്ടുന്ന എന്തും ഭക്ഷിക്കാൻ തയ്യാറായി നിൽക്കുന്നു. ഇന്ന് ദേശീയ പാതയുടെ ഇരുവശത്തും കാണുന്ന വലിയ ബോർഡുകളാണ് കുഴിമന്തി. പണ്ടു കേട്ടു പരിചയമില്ലാത്ത പല വിഭവങ്ങളും ഇന്ന് കുഞ്ഞുങ്ങൾക്ക് സുപരിചിതമാണ്. നാട്ടിൻപുറത്തു പോലും ബർഗറും, ഷവർമ്മയും, ഗ്രിൽഡ് ചിക്കനും, ചൈനീസ് ഭക്ഷണങ്ങളും സുപരിചിതമാണ്. അതില്ല ചേരുവകളൊന്നും നമുക്ക് വിഷയമല്ല! അടുത്തകാലത്തായി നമ്മുടെ നാട്ടിൽ കണ്ടുവരുന്നതും പെട്ടെന്ന് പരക്കുകയും ചെയ്ത ഒരു സംസ്ക്കാരമാണ് തട്ടുകടകളും - ബജ്ജി കടകളും കേറ്ററിംഗ് കമ്പനികളും. പലരും സ്വന്തം ഭവനത്തിൽ നിന്ന് വയറുനിറയെ ഭക്ഷണം കഴിച്ചു പോകുന്നവരാണ്. എന്നിരുന്നാലും നിയന്ത്രണമില്ലാത്ത ഈ ഭക്ഷണ സംസ്ക്കാരത്തിന്റെ പിടിയിലാണ് നമ്മളിന്ന്. തട്ടുകടകളും ബജ്ജികടകളും കുഴിമന്തി ഹോട്ടലുകളും കേറ്ററിംഗ് കമ്പനികളും ഒന്നും തെറ്റല്ല. പക്ഷേ നിയന്ത്രണമില്ലാത്ത നമ്മുടെ ഭക്ഷണ ശൈലി ആണ് പ്രശ്നം. സ്കൂളുകൾക്ക് സമീപം ഇന്ന് ഇത്തരത്തിലുള്ള സ്ഥാപനങ്ങൾ കയ്യടക്കിയിരിക്കുന്നു. സ്ക്കൂൾ കുട്ടികൾ പോലും കൂട്ടം കൂടിയാണ് ഇന്ന് ഇവിടങ്ങളിൽ ഭക്ഷണം കഴിക്കുവാൻ കയറുന്നത്. മാതാപിതാക്കളുടെ സാമ്പത്തിക അച്ചടക്കവും ഇതു മൂലം താളം തെറ്റുന്നുണ്ട് എന്നതിൽ സംശയമില്ല. ഇത്രയും പണം എങ്ങിനെ നമ്മുടെ കുഞ്ഞുങ്ങളുടെ കയ്യിൽ വരുന്നു എന്നു കൂടി നമ്മൾ ഗൗരവപൂർവ്വം ചിന്തിക്കേണ്ടിയിരിക്കുന്നു. സമൂഹത്തിലെ ആരോഗ്യപരമായ പല പ്രശ്നങ്ങൾക്കും ഈ ഭക്ഷണ സംസ്കാരം നമ്മെ കൊണ്ടു് ചെന്ന് എത്തിച്ചിരിക്കുന്നു. പക്ഷേ ഈ പൂച്ചക്ക് ആര് മണികെട്ടും എന്നതാണ് ഇപ്പോഴത്തെ ചോദ്യം. അതിലുപരി ഇന്ന് ആത്മീയരായ പലരേയും പിടികൂടിയിരിക്കുന്നത് ഈ അസക്തിയാണ്. നോമ്പിൽ മദ്യവും മത്സ്യമാംസാദികളും ഉപേക്ഷിക്കുന്നവർ നമ്മിൽ ധാരാളം പേർ ഉണ്ട്. എന്നാൽ നോമ്പ് ഇല്ലാത്ത കാലത്തും ലളിതമായ ഭക്ഷണം കഴിക്കാൻ നമുക്ക് കഴിയണം. ഇന്ന് വീടുകളിലെ ചെറിയ കൂടിച്ചേരലുകൾ പോലും കാറ്ററിംഗ് കമ്പനികൾ കയ്യടിക്കിയിരിക്കുന്നു. എല്ലാവർക്കും രുചിയും സൗകര്യമാണ് മുഖ്യ വിഷയം. ഒത്തുചേരുമ്പോൾ സന്തോഷം ഉണ്ടാകേണ്ടിടത്ത് കൃത്യ ഭക്ഷണസമയത്ത് മാത്രം വിവാഹഹാളിൽ തിരക്കിട്ട് എത്തിപ്പെടുന്ന രീതിയിലേക്ക് നമ്മളെല്ലാം മാറി. ഒത്തുചേരലിന്റെ സന്തോഷം നഷ്ടപ്പെട്ടു തുടങ്ങി. പലപ്പോഴും കാറ്ററിംഗ് കമ്പനിക്കാരുടെ ഭക്ഷണം കഴിച്ചു വീട്ടിലെത്തുമ്പോഴേക്കും എത്രവെള്ളം കുടിച്ചാലും ദാഹം തീരാത്ത അവസ്ഥ. ഭക്ഷണാസക്തി ഇന്ന് പല ആത്മീയ മേഖലകളെയും കയ്യടക്കിയിരിക്കുന്നു. നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന സാത്താന്റെ ഒരു വലിയ കെണിയാണിത്. സുഖലോലുപത, മദ്യാസക്തി, ജീവിത വ്യഗ്രത എന്നിവയാൽ നിങ്ങളുടെ മനസ്സ് ദുർബലമാകുകയും ആ ദിവസം ഒരു കെണിപോലെ പെട്ടെന്നു വന്നു വീഴുകയും ചെയ്യാതിരിക്കുവാൻ ശ്രദ്ധിക്കുവിൻ. എന്തെന്നാൽ ഭൂമുഖത്ത് ജീവിക്കുന്ന എല്ലാവരുടെയും മേൽ ഇത് നിപതിക്കും.(ലൂക്ക 21: 34-35) സ്വന്തം ശരീരത്തെ നിയന്ത്രിക്കുവാൻ കഴിയാത്തവന് ആത്മീയ ജീവിതത്തിലെയും ഭൗതിക ജീവിതത്തിന്റേയും പടവുകൾ കയറുവാൻ ബുദ്ധിമുട്ടാണ്. പ്രാർത്ഥനയിലാണെങ്കിൽ ആലസ്യം എന്ന ദുരാത്മാവ് നമ്മെപിടികൂടും. ആത്മാവ് സന്നദ്ധമെങ്കിലും ശരീരം ബലഹീനമാണ്.( മത്തായി 26: 41).അതുകൊണ്ടാണ് വി.ഫ്രാൻസീസ് അസ്സീസി സ്വന്തം ശരീരത്തെ വിളിച്ചിരുന്നത് - എന്റെ കഴുത സഹോദരൻ എന്നാണ്. ശരീരത്തിന് അതിന് അതിന്റേതായ ദുർമോഹങ്ങൾ ഉണ്ട്. .ലോകചരിത്രത്തെ ഹവ്വ മാറ്റിയെഴുതിയത് തന്റെ നിയന്ത്രിക്കാനാവാത്ത ഭക്ഷണക്കൊതി കൊണ്ടു മാത്രമാണ്. ദൈവത്തിന്റെ പദ്ധതിയെപ്പോലും ഹവ്വായുടെ ഭക്ഷണക്കൊതി മാറ്റി മറിച്ചു. ഒരു പഴത്തിന് പോലും ദൈവത്തിന് വലിയ വില കൊടുക്കേണ്ടി വന്നു. കുരിശിൽ സ്വന്തം ജീവൻ അർപ്പിക്കേണ്ടി വന്നു. നമുക്കും ഈ പുതുവർഷത്തിൽ ഒന്നു മാറി ചിന്തിച്ചു കൂടെ? ശരീരത്തിനു വേണ്ടി മാത്രം ഭക്ഷണം കഴിക്കുക. ഭക്ഷണത്തിനു മാത്രമായി ജീവിക്കാതിരിക്കുക. ഭക്ഷണ രീതികളിൽ മിതത്വവും ചിട്ടയും പാലിക്കുക.
7th of July 2023
""